കൊച്ചി: വനിതാദിനത്തിൽ കൊച്ചി മെട്രോയെ വനിതകൾ സ്വന്തമാക്കി. പരിധിയില്ലാത്ത സൗജന്യയാത്രയ്ക്ക് പുറമെ സൈക്ലത്തോൺ, ഫ്ളാഷ് മോബ്, തെരുവു നാടകം, മ്യൂസിക് ബാൻഡ്, മ്യൂസിക്കൽ ചെയർ മത്സരം എന്നിവയിൽ പങ്കാളികളായി വനിതാദിനം കൊച്ചി മെട്രോയും വനിതാ യാത്രക്കാരും ആഘോഷമാക്കി.
ഇന്നലെ 40402 വനിതാ യാത്രക്കാരാണ് രാത്രി ഒമ്പത് വരെ മെട്രോയിലെ സൗജന്യയാത്രാ സമ്മാനം ഉപയോഗപ്പെടുത്തിയത്. ഇടപ്പള്ളി സ്റ്റേഷനിൽ മാത്രം 6332 വനിതാ യാത്രാക്കാർ കയറി. 67074 ആണ് ആകെ യാത്രാക്കാർ രാവിലെ മുതൽ പതിവ് യാത്രക്കാരികൾക്ക് പുറമെ നൂറുകണക്കിനാളുകൾ ദൂരദേശങ്ങളിൽ നിന്നുപോലും മെട്രോ യാത്രയ്ക്കായെത്തി. പലരുടെയും മുഖത്ത് ആദ്യമായി മെട്രോ യാത്ര ചെയ്യുന്നതിന്റെ സന്തോഷവും ആകാംക്ഷയും നിറഞ്ഞിരുന്നു.
പ്രായഭേദമെന്യേ എല്ലാ വനിതകൾക്കും കൗണ്ടറിൽ നിന്ന് ക്യൂ.ആർ കോഡ് ടിക്കറ്റ് സൗജന്യമായി നൽകി.
ഏതുസ്റ്റേഷനിൽ നിന്നും ഏതുസ്റ്റേഷനിലേക്കും എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാം എന്നതായിരുന്നു ഏറ്റവും വലിയ ആകർഷണം. ഈ സൗകര്യം ഉപയോഗിച്ച് പേട്ട മുതൽ ആലുവ വരെയും തിരിച്ചുമെല്ലാം ഒന്നിലേറെത്തവണ യാത്ര ചെയ്തവരും ഏറെ. ടിക്കറ്റ് നിധി പോലെ കൊണ്ടുപോയവരുമുണ്ട്.
മെൻസ്ട്രുവൽ
കപ്പ് വിതരണം
യാത്ര ചെയ്യാനെത്തിയ സ്ത്രീകൾക്ക് ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മെൻസ്ട്രുവൽ കപ്പ് സൗജന്യമായി വിതരണം ചെയ്ത് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോയുടെ വനിതാദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. എച്ച്.എൽ.എൽ, ഐ.ഒ.സി.എൽ എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച കപ്പ് വിതരണ ബോധത്കരണ പരിപാടിയിൽ കെ.എം.ആർ.എൽ ജനറൽ മാനേജർമാരായ മിനി ഛബ്ര, സി. നിരീഷ്, എച്ച്.എം.എ സീനിയർ മാനേജർ ആഷിഷ് നായർ തുടങ്ങിയവർ പങ്കെടുത്തു. ആലുവ, കളമശേരി, ഇടപ്പള്ളി, എം.ജി റോഡ്, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളിലും മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു.
വനിതാ ദിനത്തോടനുബന്ധിച്ച് എല്ലാ സ്റ്റേഷനുകളും ആഘോഷങ്ങൾക്കായി അലങ്കരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |