കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്ത് നേരിയ ചരിവുണ്ടായ 347ാം നമ്പർ പില്ലറിന് ചുറ്റും നാലു പൈലുകൾ കൂടി താഴ്ത്തി ബലപ്പെടുത്തും. അടുത്ത തിങ്കളാഴ്ച പണികൾ തുടങ്ങും. കാലവർഷത്തിന് മുമ്പ്, ഒന്നര മാസം കൊണ്ട് തീർക്കാനാണ് പദ്ധതി.
പദ്ധതി നിർവഹണ ചുമതലുണ്ടായിരുന്ന ഡി.എം.ആർ.സി, കരാറുകാരായ എൽ ആൻഡ് ടി, എയ്ജിസ്, കെ.എം.ആർ.എൽ എന്നിവയുടെ നേതൃത്വത്തിലാണ് പണികൾ നിർവഹിക്കുന്നത്.
സർവീസിനെ ബാധിക്കാത്ത രീതിയിലാകും നിർമ്മാണം. നിലവിലെ തൂണിന് താഴെയുള്ള നാല് പൈലുകൾക്കും പൈൽകാപ്പിനും ചുറ്റുമായി നാല് പൈലുകൾ കൂടിയാണ് താഴ്ത്തുക. ഇവ പൈലുകൾക്ക് മുകളിലെ പ്ളാറ്റ്ഫോമിലേക്ക് ബന്ധിപ്പിക്കും. പ്രശ്നം പഠിച്ച എയ്ജിസ് ഇന്ത്യ തയ്യാറാക്കിയ ഡിസൈൻ അനുസരിച്ചാണ് നിർമ്മാണം. കരാറുകാരായ എൽ ആൻഡ് ടിക്കാണ് നിർമ്മാണ ചുമതല.
നിലവിലുളള മെട്രോറെയിൽ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും ജോലികൾ. ഫെബ്രുവരിയിൽ പതിവ് പരിശോധനകൾക്കിടെയാണ് 347ാം നമ്പർ പില്ലറിന് മുകളിലെ പാളത്തിൽ നേരിയ അകൽച്ച കണ്ടെത്തിയത്. ഇതേ തുടർന്ന് പത്തടിപ്പാലത്ത് ആദ്യം വേഗത നിയന്ത്രിച്ചു. പിന്നീട് പ്രശ്നം ഗൗരവമാണെന്ന് കണ്ട് പത്തടിപ്പാലം - ആലുവ റൂട്ടിൽ സർവീസ് വെട്ടിക്കുറച്ചു. ഇപ്പോൾ 20 മിനിറ്റ് ഇടവേളകളിൽ മാത്രമാണ് ഈ റൂട്ടിൽ മെട്രോ ട്രെയിനുകൾ ഓടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |