കൊച്ചി: അപൂർവ്വ ശസ്ത്രക്രിയയിലൂടെ തൃശൂർ സ്വദേശിനി പ്രഭ മനോഹരന്റെ (56) മസ്തിഷ്‌ക്കത്തിലെ രക്തധമനി അമൃത ആശുപത്രിയിലെ ഡോക്ടർമാർ പുനർനിർമ്മിച്ചു. കേരളത്തിൽ ഇതാദ്യമായാണ് ഫ്‌ളോ ഡൈവർട്ടർ ഡിവൈസ് ഉപയോഗിച്ച് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടത്തുന്നത് . എൻഡോസ്‌കോപ്പി വഴി മൂക്കിനുള്ളിലെ രക്തസ്രാവം നിയന്ത്രിച്ചു രോഗിയെ 48 മണിക്കൂർ അത്യാഹിതവിഭാഗത്തിൽ നിരീക്ഷണത്തിനു വിധേയയാക്കി. ന്യൂറോ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എ.ആർ.ശ്രീഹരി, ന്യൂറോ എൻഡോസ്‌കോപ്പി വിഭാഗത്തിലെ ഡോ.അയ്യാദുരൈ , ഇ.എൻ.ടി സർജൻ ഡോ.ഉണ്ണിക്കൃഷ്ണൻ, ന്യൂറോ സർജറിയിലെ ഡോ. സജേഷ് കെ. മേനോൻ, ഡോ. മാത്യു ജോർജ്, ഡോ . എൽദോ ഐസക് , ഡോ . ഗോകുൽ ദാസ് എസ് എന്നിവർ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി.
മൂന്നു മാസം മുൻപ് രോഗിയുടെ ഒരു കണ്ണിനു ഭാഗീകമായി കാഴ്ച നഷ്ടപ്പെട്ടതായിരുന്നു രോഗത്തിന്റെ തുടക്കം. തിമിരത്തിനു ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച വീണ്ടുകിട്ടിയില്ല. പിറ്റ്യൂട്ടറി ഗ്രന്ഥിക്ക് സമീപത്തുണ്ടായ ട്യൂമർ തലച്ചോറിലേക്കും കണ്ണുകളിലേക്കും രക്തമെത്തിക്കുന്ന ധമനിയെ ബാധിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് എം.ആർ.ഐ സ്കാൻ പരിശോധനയിൽ കണ്ടെത്തി. ട്യൂമർ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗിയുടെ അവസ്ഥ മോശമായതിനെത്തുടർന്ന് അടിയന്തര എൻഡോവാസ്‌കുലർ ചികിത്സയ്ക്കായി അമൃതയിൽ പ്രവേശിപ്പിക്കുകയായിരുന്നു .
തലച്ചോറും സുഷുമ്‌നനാഡിയും അടങ്ങുന്ന കേന്ദ്ര നാഡി വ്യൂഹവുമായി ബന്ധപ്പെട്ട രക്തക്കുഴലുകളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ തലയോട്ടി തുറക്കാതെ രക്തക്കുഴലിൽ ഉണ്ടാക്കുന്ന സൂചിദ്വാരങ്ങളിലൂടെ കത്തീറ്ററുകൾ എന്നറിയപ്പെടുന്ന ട്യൂബുകൾ ഉപയോഗിച്ച് ചികിത്സിക്കുന്ന പ്രക്രിയയാണ് എൻഡോവാസ്‌കുലർ ന്യറോ സർജറി . രോഗിയിൽ ആന്തരീക കരോട്ടിഡ് ധമനിയുടെ പുനർനിർമ്മാണത്തിനായാണ് ഈ ചികിത്സ നടത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞ് രക്ത സമ്മർദ്ദവും തലച്ചോറിന്റെ പ്രവർത്തനവും സൂഷ്മമായി നിരീക്ഷിച്ചശേഷം മൂന്നാംദിവസം പ്രഭയെ ഡിസ്ചാർജു ചെയ്തു. രക്തക്കുഴൽ പൂർണ്ണമായി പ്രവർത്തനക്ഷമമായാൽ കാൻസർ ചികിത്സ ആരംഭിക്കാം. ഇതിനു മൂന്ന് മുതൽ ആറ് മാസം വരെയെടുക്കും. ട്യൂമർ ശസ്ത്രക്രിയ പൂർത്തിയായാൽ രോഗിക്ക് സാധാരണ ജീവിതത്തിലേക്കു മടങ്ങാമെന്ന് ഡോക്ടർമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |