കൊച്ചി: നടപ്പുസാമ്പത്തിക വർഷം ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ജില്ലയിൽ 45,403 കോടിരൂപ വായ്പ നല്കിയതായി ബാങ്കിംഗ് സമിതി അവലോകനയോഗം വിലയിരുത്തി. ഇതേകാലയളവിൽ ബാങ്കുകളിലെ ആകെ നിക്ഷേപം 1,39,425 കോടി രൂപയും മൊത്തം വായ്പത്തുക 1,05,857 കോടി രൂപയുമാണ്. വായ്പാ നിക്ഷേപ അനുപാതം 76 ശതമാനമാണ്. ഈ കാലയളവിൽ 26 കോടിയോളം രൂപ റവന്യൂ റിക്കവറിയിലൂടെയും ഈടാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അവലോകനയോഗം ഉദ്ഘാടനം ചെയ്തു. ബാങ്കുകൾക്ക് ജില്ലയുടെ സമഗ്ര വികസനത്തിന് പ്രധാനപങ്ക് വഹിക്കാൻ സാധിക്കും. ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ബാങ്കുകളും മറ്റു വകുപ്പുകളും ചേർന്ന് പൊതുജന സമ്പർക്ക പരിപാടി സംഘടിപ്പിക്കണമെന്നും പ്രസിസന്റ് നിർദ്ദേശിച്ചു. ഡെപ്യൂട്ടി കളക്ടർ എൻ.എസ്. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികൾ സാധാരണക്കാരിലേക്ക് വേഗത്തിലെത്തിക്കാൻ ബാങ്കുകൾ പരിശ്രമിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ നിർദ്ദേശിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജർ സി.സതീശ്, ലീഡ് ബാങ്ക് റീജിയണൽ മാനേജർ മഞ്ജുനാഥ് സ്വാമി, റിസർവ് ബാങ്ക് എൽ.ഡി.ഒ അനൂപ് ദാസ്, നബാർഡ് ഡി.ഡി.എം അജീഷ് ബാലു, മറ്റ് ബാങ്ക് പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായ്പാ വിഭജനം
15,650 കോടിരൂപ മുൻഗണനാ വിഭാഗങ്ങൾക്കും കാർഷികമേഖലയിൽ 6493 കോടിയും സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 8074 കോടിരൂപയും ഭവനവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉൾപ്പെടുന്ന മറ്റ് മുൻഗണനാ മേഖലയ്ക്ക് 1082 കോടിരൂപയുമാണ് വായ്പയായി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |