കൊച്ചി: രാജ്യസഭയിലെ കോൺഗ്രസ് സീറ്റിനെച്ചൊല്ലി നിരാശരരുടെ വികാരപ്രകടനങ്ങൾക്ക് ചെവികൊടുക്കാതെ നേതൃത്വം. പതിറ്റാണ്ടുകൾക്ക് ശേഷം ഒരു വനിതയെ പാർലമെന്റിലേയ്ക്ക് എറണാകുളത്തു നിന്ന് ലഭിച്ചതിന്റെ
സന്തോഷത്തിലാണ് ജില്ലാ നേതൃത്വം. പ്രതിഷേധങ്ങളോട് പ്രതികരിക്കാൻ നേതൃത്വം തയ്യാറാകുന്നില്ല.
മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റും ആലുവ സ്വദേശിനിയുമായ ജെബി മേത്തറെ രാജ്യസഭയിലെ ഒഴിവിലേയ്ക്ക് കോൺഗ്രസ് നിശ്ചയിച്ചതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. മുൻകേന്ദ്രമന്ത്രി കെ.വി. തോമസിന്റെ മകൻ ബിജു തോമസ് ഫേസ്ബുക്കിലാണ് പ്രതിഷേധം അറിയിച്ചത്. പത്മജ വേണുഗോപാലിന്റെ പ്രസ്താവനയും പരോക്ഷമായ വിമർശനമാണെന്ന് വിലയിരുത്തപ്പെടുന്നു.
കെ.വി. തോമസിനെ പരിഗണിക്കാത്തതിലെ പ്രതിഷേധം മകന്റെ വാക്കുകളിൽ പ്രകടമാണ്. രാജ്യസഭാ സ്ഥാനാർത്ഥിയാകാൻ താത്പര്യം നേതൃത്വത്തെ അറിയിച്ചതിന് ഒരുമാസമായി അപ്പന്റെ ഫേസ്ബുക്ക് പേജിൽ തെറിയുടെ അഭിഷേകമായിരുന്നെന്ന് പോസ്റ്റിൽ പറയുന്നു. മൂന്നു വർഷമായി പാർട്ടിയുടെ ഒരു പദവിയും വഹിക്കുന്നില്ല. നല്ലൊരു ഭരണാധികാരിയും പാർട്ടിയുടെ താഴേത്തട്ടിൽ പ്രവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകനുമാണ്.
ജെബി മേത്തറെയും ബിജു വിമർശിക്കുന്നുണ്ട്. വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിട്ട് മൂന്നു മാസമായില്ല. ആലുവ മുനിസിപ്പൽ വൈസ് ചെയർമാനായിട്ട് ഒരുവർഷമായില്ല. അപ്പോഴേയ്ക്കും രാജ്യസഭാ സ്ഥാനാർത്ഥിയായി. പ്രായം നാല്പത്തഞ്ച്. ഇത്രയധികം സ്ഥാനങ്ങൾ ഒരാളെക്കൊണ്ട് താങ്ങാൻ കഴിയുമോയെന്നും ബിജു ചോദിക്കുന്നു.
സംസ്ഥാന നേതൃത്വത്തിനുമുണ്ട് വിമർശനം. സംസ്ഥാന പ്രസിഡന്റ് എം.പിയാണ്. വർക്കിംഗ് പ്രസിഡന്റുമാർ എം.പിയോ എം.എൽ.എയോയാണ്. സ്ഥാനങ്ങൾക്ക് അർഹരായ നേതാക്കളില്ലാത്തതിനാലാണ് ഒരാൾ ഒന്നിലേറെ പദവികൾ വഹിക്കുന്നതെന്നും ബിജു പറയുന്നുണ്ട്.
മകൻ പറഞ്ഞത് തന്റെ അഭിപ്രായമല്ലെന്ന് കെ.വി.തോമസ് പ്രതികരിച്ചു. മകന്റേത് അവന്റെ അഭിപ്രായമാണ്. തന്റേതല്ല. വീട്ടിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. താൻ എന്നും വിധേയനായ കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്ന് കെ.വി.തോമസ് ഫേസ്ബുക്കിൽ കുറിച്ചു. രാജ്യസഭാ സീറ്റ് സംബന്ധിച്ച വികാരമാണ് പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെന്നാണ് സൂചനകൾ. തന്റെ മനസ് വല്ലാതെ മടുത്തിരിക്കുന്നു. തനിക്കും ചിലതൊക്കെ പറയാനുണ്ടെന്ന് പത്മജ എഴുതുന്നു. പാർട്ടി വേദികളിലാണ് പറഞ്ഞ് ശീലം. പരസ്യമായി പറയുന്നതാണോ പാർട്ടി വേദികളിൽ പറയുന്നതാണോ നല്ലതെന്ന ആലോചനയിലാണ്. തന്നെ ദ്രോഹിച്ചതും സഹായിച്ചതും പാർട്ടിക്കാൻ തന്നെയാണെന്ന് പത്മജ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |