തിരുവാങ്കുളം, കണയന്നൂർ, പല്ലാരിമംഗലം
കൊച്ചി: ഭൂരേഖകൾക്ക് കൃത്യത ഉറപ്പാക്കാനുള്ള ഡിജിറ്റൽ സർവ്വേയ്ക്ക് വേണ്ടിയുള്ള ഡ്രോൺ സർവേ കണയന്നൂർ താലൂക്കിലെ തിരുവാങ്കുളം, കണയന്നൂർ, കോതമംഗലത്തെ പല്ലാരിമംഗലം വില്ലേജുകളിൽ കൂടി നടത്തും. ഏപ്രിൽ ആദ്യവാരമാണ് സർവേ. ജില്ലയിലെ ആദ്യസർവേ ജനുവരിയിൽ പൂണിത്തുറ വില്ലേജിലായിരുന്നു. ഡ്രോൺ കാമറകൾക്ക് തിരിച്ചറിയാനായി ഈ വില്ലേജുകളിൽ ജി.പി.എസ് പോയിന്റുകൾ സ്ഥാപിക്കുന്നതിനുള്ള ജോലികൾ ഉടനെ ആരംഭിക്കും. സംസ്ഥാന സർവേ വകുപ്പും കേന്ദ്ര സർവേ ഒഫ് ഇന്ത്യ ജീവനക്കാരുമാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.
സ്വമിത്വ യോജന
കേന്ദ്രസർക്കാരിന്റ സ്വമിത്വ യോജനയുടെ ഭാഗമാണ് പദ്ധതി. രാജ്യത്തെ എല്ലാ വില്ലേജുകളിലും സർവേ നടത്തി ഭൂസംബന്ധിയായ രേഖകളെല്ലാം അഞ്ചുവർഷം കൊണ്ട് സംയോജിപ്പിക്കലാണ് ലക്ഷ്യം.
ഭൂവുടമകൾ ചെയ്യേണ്ടത്
അതിരടയാളങ്ങൾ സ്ഥാപിക്കണം.
ആകാശ കാഴ്ചയ്ക്ക് തടസമാകുന്ന മരച്ചില്ലകളും മറ്റും മുറിച്ച് മാറ്റണം.
അതിരുകൾ തെളിക്കണം
അതിർത്തികൾ ചുടുകല്ല്, സിമന്റ് കല്ല്, പെയിന്റ് മാർക്ക് എന്നിവ ഉപയോഗിച്ച് ഭൂമിയിൽ അടയാളപ്പെടുത്തണം.
സർവേ ഉദ്യോഗസ്ഥർ നൽകുന്ന ഫോറം ഒന്ന് (എ) പൂരിപ്പിച്ച് തിരികെ നൽകണം.
നേട്ടങ്ങൾ
ഡിജിറ്റൽ റീസർവ്വേ മാപ്പിംഗ് പൂർണ്ണമാകുന്നതോടെ റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ ആൻഡ് ഭൂരേഖ വകുപ്പുകളുടെ രേഖകൾ സംയോജിപ്പിക്കും. നികുതി നിർണയവും ഭൂമി പണയപ്പെടുത്തിയുള്ള വായ്പാ ഇടപാടുകളും ലളിതമാകും. വസ്തുതർക്കങ്ങൾ വളരെയേറെ കുറയും. ഒറ്റ ദിവസം കൊണ്ട് നൂറുകണക്കിന് പ്രദേശങ്ങൾ സർവേ നടത്തി റിപ്പോർട്ടെടുക്കാം.
സാറ്റലൈറ്റ് ബന്ധം
ഡിജിറ്റൽ മാപ്പുകൾ ജിയോടാഗ് ചെയ്തുകഴിഞ്ഞാൽ ഓഫീസിലിരുന്ന് സർവേ നടത്താം. സാറ്റലൈറ്റ് കണക്ടിവിറ്റിക്കായി ജില്ലകളിൽ രണ്ട് സ്റ്റേഷനുകൾ ഉണ്ടാകും. കോർസ്, ആർ.ടി.കെ, ഇ.ടി.എസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുക. സർവ്വേയ്ക്കായി ഡ്രോണുകളും ടാബ്‌ലറ്റുകളും ജി.പി.എസുകളും
സർവേ ഒഫ് ഇന്ത്യ ഒരുക്കും. സാങ്കേതിക വിദഗ്ദ്ധരും ജീവനക്കാരും ഇവരുടേതാണ്. വില്ലേജുകളിൽ നിന്ന് രേഖകൾ മാത്രം നൽകിയാൽ മതി.
1670 വില്ലേജുകൾ
കേരളത്തിൽ 1670 വില്ലേജുകളും രാജ്യത്ത് 7 ലക്ഷം വില്ലേജുകളുമുണ്ട്. ജില്ലയിലെ 126 വില്ലേജുകളിൽ 13 എണ്ണത്തിലാണ് ആദ്യഘട്ടമായി സർവേ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |