കൊച്ചി: കേരള ലോട്ടറി സമ്മർ ബമ്പറിന്റെ ആറ് കോടി ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റ രാധാകൃഷ്ണന് ലഭിക്കുക 50 ലക്ഷത്തിലേറെ രൂപയുടെ കമ്മിഷൻ. 16 വർഷമായി ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് ലോട്ടറി വിറ്റാണ് 61 കാരനായ ഇദ്ദേഹം ജീവിക്കുന്നത്. ദിവസം രാവിലെ ഭഗവതിയെ തൊഴുതാണ് കച്ചവടം ആരംഭിക്കുക. ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹമാണീ ഭാഗ്യമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. വെള്ളിയാഭരണങ്ങൾ വിറ്റുനടന്ന കാലത്ത് 16 വർഷം മുമ്പ് ക്ഷേത്രദർശനത്തിനെത്തിയതാണ്. പിന്നെ ഇവിടെ തന്നെ ലോട്ടറി കച്ചവടവുമായി കൂടി. നല്ലതു മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇനിയും ഇതേ ജോലി ഇവിടെ തന്നെ തുടരും. പട്ടാമ്പി മേലാറ്റൂർ ആത്തിതൊടിയിലാണ് വീട്. ഭാര്യ: രമണി. മക്കൾ: തുഷാര, രാകേഷ്, സജീവ്.
കച്ചേരിപ്പടിയിലെ വിഘ്നേശ്വര ലോട്ടറി ഏജൻസിയിൽ നിന്നാണ് രാധാകൃഷ്ണൻ വർഷങ്ങളായി ലോട്ടറി എടുക്കുന്നത്. കമ്മിഷൻ ഏജൻസിക്കാണ് ലഭിക്കുക. അത് സബ് ഏജന്റിന് കൈമാറും. 60 ലക്ഷം രൂപ കമ്മിഷനിൽ നിന്ന് നികുതികളെല്ലാം കഴിഞ്ഞാണ് 50 ലക്ഷത്തിൽപ്പരം രൂപ രാധാകൃഷ്ണന് നൽകുകയെന്ന് വിഘ്നേശ്വര ഉടമ എൻ.അജേഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |