കൊച്ചി: അവശ്യസാധനങ്ങളുടെ കുത്തനെയുള്ള വില വർദ്ധനവിനും ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടാനുള്ള തീരുമാനത്തിനും പിന്നാലെ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വർദ്ധിപ്പിച്ചതോടെ കൊവിഡിനു പിന്നാലെ ഇരുട്ടടി കിട്ടിയ അവസ്ഥയിലാണ് ജനം. പാചകവാതക വില സിലണ്ടറൊന്നിന് 50രൂപയാണ് കൂട്ടിയത്. 956 രൂപയാണ് പുതിയ നിരക്ക്. ഡെലിവറി ചാർജുകൾ കൂടി വരുമ്പോൾ ഇത് ഇനിയുമുയരും. പെട്രോളിന് 87 പൈസ വർദ്ധിപ്പിച്ചപ്പോൾ ലിറ്ററിന് 105.04രൂപയും ഡീസലിന് 85പൈസ വർദ്ധിച്ച് 92.27 രൂപയുമായി.
ബസ് ചാർജ് വർദ്ധിപ്പിക്കുന്നതിനും ഓട്ടോ ടാക്‌സി നിരക്ക് കൂട്ടുന്നതിനും നേരത്തെ തന്നെ തീരുമാനമായിരുന്നു. പച്ചക്കറിയും പലവ്യഞ്ജനവും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും മുൻ മാസങ്ങളെ അപേക്ഷിച്ച് വൻതോതിലാണ് വില വർദ്ധിച്ചത്. ഇതിനു പുറമേ നിർമ്മാണ സാമഗ്രികൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, പാത്രങ്ങൾ എന്നിവയ്ക്കും വില കുത്തനെ കൂടിയിട്ടുണ്ട്.
നിരക്കു വർദ്ധന പോരെന്ന് ഓട്ടോ തൊഴിലാളികൾ
മിനിമം ചാർജ് അഞ്ചു രൂപ വർദ്ധിപ്പിച്ചിട്ട് കാര്യമില്ലെന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ. വർദ്ധനവിനുള്ള തീരുമാനത്തിനു പിന്നാലെയാണ് ഇന്ധനവില വീണ്ടും വർദ്ധിച്ചത്. ഡീസൽ വില അടിക്കടി വർദ്ധിക്കുന്ന സമയത്ത് മിനിമം ചാർജ് 40രൂപയെങ്കിലും ആക്കിയാൽ മാത്രമേ ഉപകാരപ്പെടുകയുള്ളുവെന്ന് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ എ.ഐ.ടി.യു.സി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് സുനിൽ കുമാർ പറഞ്ഞു.
വില വർദ്ധിപ്പിക്കേണ്ടി വരും
മറ്റ് മേഖലകളിലെയെല്ലാം വില വർദ്ധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഹോട്ടലുകളെയും റസ്‌റ്റോറന്റുകളേയുമാണ്. എന്നിട്ടും കൊവിഡ് കാലമായതിനാൽ ഇത്രയും നാൾ വില വർദ്ധിപ്പിച്ചില്ലെന്നും ഇനി വില കൂട്ടേണ്ടിവരുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.
ഗ്യാസിനൊക്കെ ഇങ്ങനെ വില കൂടിയാൽ വിറകടുപ്പിലേക്ക് മടങ്ങേണ്ടിവരും.
ഉഷ
വീട്ടമ്മ
എല്ലാ സ്ഥലത്തും വിലക്കയറ്റമാണ്. അതിനനുസരിച്ച് പണിക്കൂലിയിലും വർദ്ധിപ്പിച്ചില്ലെങ്കിൽ ജീവിതം ദുസഹമാകും.
അനിൽ
പെയിന്റിംഗ് തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |