കൊച്ചി: രുചിയിൽ മുമ്പനായ വരാപ്പുഴ കരിമീൻ ഇനി നേരിട്ട് ഉപഭോക്താക്കൾക്ക് ലഭ്യമാകും. 'വള്ളിക്ക് പോകൽ' എന്ന സവിശേഷരീതിയിൽ കുടുംബി സമുദായാംഗങ്ങൾ പിടിക്കുന്ന കരിമീൻ മീമി ഫിഷ് എന്ന ഓൺലൈൻ ആപ്പിലൂടെയാണ് വിപണനം ചെയ്യുക.
ഫിഷറീസ് വകുപ്പിന്റെ പരിവർത്തനം പദ്ധതിയുടെ ഭാഗമാണ് മീമീ ഫിഷ് ആപ്പ്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുക, കലർപ്പില്ലാത്ത മത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം. സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ (കെ.എസ്.സി.എ.ഡി.സി) സഹകരണത്തോടെയാണ് ഓൺലൈൻ ഫിഷ് വിപണന സംവിധാനമായ മീമീ ഫിഷ് ആരംഭിച്ചത്.
വരാപ്പുഴ പഞ്ചായത്തിലെ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്താണ് നൂറ്റാണ്ടുകൾക്ക് മുമ്പ് കൊങ്കൺ, ഗോവ മേഖലയിൽ നിന്ന് കുടിയേറിയ കുടുംബി സമുദായം. നെൽകൃഷി ജീവിതമാർഗമാക്കിയിരുന്ന ഇവർ പിന്നീട് ഭൂരഹിതരായി. കൃഷിയിടം നഷ്ടമായവർ ഉൾനാടൻ ജലാശയങ്ങളിലും പാടങ്ങളിലും മീൻപിടിത്തം ജീവിതമാർഗമാക്കി.
വള്ളിക്ക് പോകൽ
മീൻ പിടിക്കുന്ന തനത് രീതികളിൽ സവിശേഷവും കരിമീൻ ധാരാളമായി ലഭിക്കുന്നതുമാണ് വള്ളിക്ക് പോകൽ. കുരുത്തോല കൊണ്ട് തോരണം തീർത്ത് മൂന്നും നാലും പേർ ചെറുവഞ്ചികളിൽ പോകും. കരിമീൻ കൂട്ടമുള്ള സ്ഥലങ്ങളിൽ തോരണം കാലിൽ കെട്ടി ഒരാൾ പുഴയിൽ അവയെ വളഞ്ഞ് നീന്തും. കുരുത്തോല വെളിച്ചം കണ്ണിൽ പതിയുന്നതോടെ കരിമീനുകൾ ചെളിയിൽ തല പൂഴ്‌ത്തും. മറ്റുള്ളവർ വെള്ളത്തിൽ മുങ്ങി മീനുകൾ തപ്പിപ്പിടിച്ച് പൊങ്ങി വഞ്ചിയിൽ നിക്ഷേപിക്കും.
രുചിയും ഗുണവുമേറിയ വരാപ്പുഴ കരിമീൻ ചന്തയിലെത്തുന്നതോടെ മൂന്ന് തട്ടിലുള്ള ഇടനിലക്കാരുടെ ചൂഷണം മൂലം തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടിവരും. എട്ടുശതമാനം തരകും (കമ്മിഷൻ) തൂക്കത്തിലെ വെട്ടിപ്പുമാണ് വരുമാനം കുറയ്ക്കുന്നത്. മീമീ ഫിഷ് നേരിട്ട് കരിമീൻ വാങ്ങുന്നതോടെ ചൂഷണത്തിന് അറുതിയാകും.
മീമി ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് മത്സ്യങ്ങൾ വാങ്ങാൻ കഴിയും. വിഷരഹിതമായ പച്ചക്കറികളും മാംസവും മറ്റ് ഭക്ഷ്യവസ്തുക്കളും മീമി ആപ്പ് വഴി ലഭ്യമാക്കാനും പദ്ധതിയുണ്ട്.
"ചേരാനല്ലൂരിൽ മീമീ ഫിഷ് സംഭരണകേന്ദ്രം ആരംഭിച്ചു. തൊഴിലാളികൾക്ക് നേരിട്ടെത്തി മത്സ്യം നൽകാം. കൂടുതലുണ്ടെങ്കിൽ വള്ളമടുപ്പിക്കുന്ന സ്ഥലത്ത് പോയി സംഭരിക്കാനും സംവിധാനം ഒരുക്കും."
റോയി നാഗേന്ദ്രൻ
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
പരിവർത്തനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |