കൊച്ചി: എറണാകുളം നെട്ടൂർ സ്വദേശി നിയാസ് ഇരുചക്രവാഹനത്തിൽ പോകുന്നത് കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും. യുവാക്കളുടെ പ്രിയപ്പെട്ട കെ.ടി.എം ഡ്യൂക്ക് ബൈക്കാണെന്ന് തോന്നുമെങ്കിലും സത്യത്തിൽ അത് സൈക്കിളാണ്.
ഈ മുപ്പത്താറുകാരന് സൈക്കിളുകളും സൈക്കിൾസവാരിയും ഹരമാണ്. സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കാനാണ് സ്വന്തം സൈക്കിൾ ഡ്യൂക്ക് ബൈക്കിന്റെ മാതൃകയിലേക്ക് മാറ്റിയത്.
ഹാർഡ്‌ബോർഡും തടിക്കഷണങ്ങളും പ്ലാസ്റ്റിക്കും മറ്റും ഉപയോഗിച്ച് രൂപമാറ്റം വരുത്തിയ സൈക്കിൾബൈക്ക് നിസ്സാരസംഭവമല്ല. ഹെഡ്‌ലൈറ്റ്, പാർക്ക് ലൈറ്റ്, എം.പിത്രീ പ്ലെയർ, ഹോൺ തുടങ്ങിയവ ഇതിലുണ്ട്.
ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നപ്പോഴാണ് സൈക്കിൾ ബൈക്കിനുള്ള ശ്രമമാരംഭിച്ചത്. ജോലിക്കിടയിൽ സമയം കണ്ടെത്തി രണ്ടുമാസംകൊണ്ട് പണി പൂർത്തീകരിച്ചു. ചെലവ് 2500 രൂപയിൽ താഴെ. ഇപ്പോൾ സൈക്കിളുമായി നഗരം ചുറ്റുമ്പോൾ ആളുകൾ ചുറ്റുംകൂടി വിശേഷങ്ങൾ തിരക്കും, സെൽഫിയെടുക്കും. ഇവരോടെല്ലാം സൈക്കിൾയാത്ര പ്രകൃതിക്കും ആരോഗ്യത്തിനും നൽകുന്ന സംഭാവനകളെക്കുറിച്ച് വാതോരാതെ സംസാരിച്ച് നിയാസ് കടന്നുപോകും.
ഇപ്പോൾ നിയാസിന്റെ പക്കലുള്ളത് അഞ്ചാമത്തെ സൈക്കിളാണ്. സൈക്കിളിനോടെന്നപോലെ ബൈക്കുകളോടും കമ്പമുള്ള നിയാസിന് വിവിധ ബൈക്ക് കമ്പനികളുടെയും മോഡലുകളുടെയും വിശദാംശങ്ങൾ മനഃപാഠം.
ഇപ്പോൾ യാത്രകൾ നഗരത്തിനുള്ളിലാണെങ്കിലും സൈക്കിളിൽ ലഡാക്ക് യാത്ര നടത്തണമെന്നാണ് ആഗ്രഹം.
ബാറ്ററി ഘടിപ്പിച്ച് ഓടിക്കാൻ പലരും ആവശ്യപ്പെട്ടെങ്കിലും അങ്ങനെയാകുമ്പോൾ സൈക്കിൾ ചവിട്ടുന്നതിന്റെ പ്രാധാന്യം പോകുമെന്നും അതിനാൽ ബാറ്ററി വേണ്ടെന്നുമുള്ള നിലപാടിലാണ് നിയാസ്.
മിഠായികൾ കടകളിലെത്തിച്ചു നൽകുന്ന ജോലിയാണ് നിയാസിന്. കർഷകനുമാണ്. ഷംനയാണ് ഭാര്യ. ഷിർഫാൻ, ഷിറിൻ എന്നിവർ മക്കൾ.
ഏറെപ്പേർക്ക് സൈക്കിൾ ഉപയോഗിക്കാൻ ഒരു പ്രചോദനമാകണം എന്നാണ് ആഗ്രഹം. ഇനിയും ഇത്തരം പരീക്ഷണങ്ങൾ തുടരും- നിയാസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |