കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കിന്റെ ആദ്യദിനത്തിൽ ജില്ല സ്തംഭിച്ചു. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. മെട്രോ ട്രെയിൻ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ നന്നേ കുറവായിരുന്നു. ആശുപത്രി, ശുദ്ധജല വിതരണം, പാൽ വിതരണം, പത്രവിതരണം എന്നിവ മുടങ്ങിയില്ല.
സംയുക്ത തൊഴിലാളി യൂണിയന്റെയും സെറ്റോ ഉൾപ്പെടെയുള്ള സംഘടനകളുടെയും ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി. കണ്ടെയ്നർ ടെർമിനൽ, കൊച്ചി തുറമുഖം, ആലുവ-ഏലൂർ വ്യവസായമേഖല, ഫിഷിംഗ് ഹാർബറുകൾ എന്നിവിടങ്ങളിൽ പണിമുടക്ക് പൂർണമായിരുന്നു. കാക്കനാട് സെസിലും തൊഴിലാളികൾ പണിമുടക്കി. ജില്ലയിലെ ബാങ്കുകളും അടഞ്ഞുകിടന്നു. ഏതാനും ബാങ്കുകളിൽ ഓഫീസർമാർ മാത്രം ഹാജരായി.
നിർമ്മാണമേഖല, മോട്ടോർ വാഹന മേഖല എന്നിവ നിശ്ചലമായി. പരമ്പരാഗത വ്യവസായ മേഖലയും പണിമുടക്കിനോട് യോജിച്ചു. മാർക്കറ്റുകളും ഗോഡൗണുകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സെറ്റോയുടെ നേതൃത്വത്തിൽ കാക്കനാട് കളക്ടറേറ്റിലേക്ക് നടത്തിയ പ്രകടനത്തിന് സെറ്റോ ജില്ലാ ചെയർമാനും എൻ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയുമായ കെ.എസ്.സുകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.യു.സാദത്ത്, ബി.ഗോപകുമാർ, ആന്റണി സാലു, രഞ്ജിത്ത് മാത്യു, സി.വി.ബെന്നി, ശ്രീദേവ് എന്നിവർ നേതൃത്വം നൽകി.
ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന സംയുക്ത തൊഴിലാളി സമര കൂട്ടായ്മയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. എറണാകുളത്ത് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ളയും കാക്കനാട് ഐ.എൻ.ടി.യുസി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടിയും ആലുവയിൽ എ.ഐ.ടി.യുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജുവും ഇരുമ്പനത്ത് സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം സി.എൻ. മോഹനനും ഉദ്ഘാടകരായി.
ഫാക്ടിൽ തടഞ്ഞു
ഇന്നലെ രാവിലെ ഫാക്‌ടിൽ ജോലിക്കുവന്നവരെ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. സൗത്ത്, നോർത്ത് ഗേറ്റുകൾ, പെട്രോ കെമിക്കൽ ഡിവിഷൻ എന്നിവിടങ്ങളിലാണ് തടഞ്ഞത്. പരാതിയില്ലാത്തതിനാൽ പൊലീസ് കേസ് എടുത്തില്ല.
ഹാജർ നില
ഫാക്ട്- 81%
എച്ച്.എം.ടി- 75%
ഐ.ആർ.ഇ- 60%
എച്ച്.ഐ.എൽ- 58%
ടി.സി.സി- 50%
നേതാവ്
ജോലിക്ക്
കയറി
ഫാക്ടിലെ മുൻ ബ്രാഞ്ച് സെക്രട്ടറിയും എഫ്.ഇ.എ (സി.ഐ.ടി.യു) യൂണിയൻ ഭാരവാഹിയുമായ നേതാവ് ഇന്നലെ ജോലിക്ക് കയറിയത് ഇടത് സംഘടനകൾക്ക് ക്ഷീണമായി. മറ്റുള്ളവരോട് പണി മുടക്കാൻ ആഹ്വാനം നൽകിയിട്ടായിരുന്നു ഇദ്ദേഹം ജോലിക്ക് കയറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |