പത്തനംതിട്ട: മകൾ വേദിയിൽ ആടുന്നത് സരിത തന്റെ ഉൾക്കണ്ണുകൊണ്ട് കണ്ടാസ്വദിക്കും. ഇന്നലെ കാതോലിക്കേറ്റ് കോളേജിലെ മൂന്നാംവേദിയിലായിരുന്നു ആ കാഴ്ച. കോട്ടയം ബി.സി.എം കോളേജിലെ രണ്ടാംവർഷ ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ വിദ്യാർത്ഥിനിയായ മീനാക്ഷി എസ്. അരവിന്ദിന്റെ കഥകളിയാട്ടം കാണാനാണ് സരിത എത്തിയത്. എട്ടു വയസുമുതൽ സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കാറുള്ള മീനാക്ഷിയുടെ സന്തതസഹചാരിയാണ് സരിത. മകളുടെ എല്ലാ മത്സരങ്ങൾക്കും സരിതയും ഭർത്താവ് അരവിന്ദാക്ഷനും ഒപ്പമുണ്ടാകും. മത്സരങ്ങൾക്ക് ദിവസങ്ങൾക്ക് മുമ്പ് മാത്രം കൊവിഡ് നെഗറ്റീവ് ആയ മീനാക്ഷിക്ക് കഥകളി അവതരിപ്പിക്കാൻ ശാരീരിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. പരിശീലനത്തിനിടെ ശ്വാസതടസം അനുഭവപ്പെടുന്നത് പതിവായതിനാൽ മത്സരിക്കുന്നില്ല എന്നാണ് കഴിഞ്ഞ ദിവസം വരെ മീനാക്ഷി കരുതിയിരുന്നത്. എന്നാൽ ഇന്നലെ പുലർച്ചെ വീട്ടിൽ എല്ലാവരെയും വിളിച്ചുണർത്തി ചിങ്ങവനത്തുനിന്ന് കുടുംബവുമായി പത്തനംതിട്ടയിലെത്തി. മത്സരത്തിൽ എ ഗ്രേഡ് നേടിയാണ് മീനാക്ഷി മടങ്ങിയത്. തനിക്ക് 12 വയസിലാണ് കാഴ്ച നഷ്ടമാകുന്നതെന്ന് സരിത പറയുന്നു. എങ്കിലും മകളുടെ എല്ലാ വേദികളിലും ഞാൻ ഉണ്ടാകും. ഞാൻ അവൾ ആടുന്നത് മനസിൽ കണും. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ മകൾ തുടർച്ചയായി പങ്കെടുക്കാറുണ്ടായിരുന്നു. അവിടെയാല്ലാം ഞാനും ഭർത്താവും ഒപ്പം പൊകും. അത് എന്റെ അവകാശവും ആഗ്രഹവുമാണെന്ന് സരിത പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |