കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തേണ്ടതാണെന്ന് ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറും ഐ.എഫ്.എഫ്.കെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോളും അഭിപ്രായപ്പെട്ടു.
എറണാകുളത്ത് നടക്കുന്ന പ്രാദേശിക ചലച്ചിത്ര മേളയ്ക്കിടെ കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു ഇരുവരും.
നടി ആക്രമിക്കപ്പെട്ട നാട്ടിൽ ജീവിക്കുന്നത് ലജ്ജാകരം
നീതി നിഷേധേിക്കപ്പെടുന്ന നാട്ടിൽ ജീവിക്കുന്നത് തന്നെ ലജ്ജാകരമാണെന്ന് ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ പറഞ്ഞു.
അതിജീവിതമാർ മുഖം മറയ്ക്കേണ്ടവരല്ലെന്നും ഇത്തരം പോരാട്ടങ്ങളുടെ മുന്നിൽ നിൽക്കേണ്ടവരാണെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പുറത്തു വരേണ്ടതാണ്. വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന് മൊഴി നൽകിയവർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സർക്കാരും ചലച്ചിത്ര അക്കാഡമിയും അതിവേഗം നടപ്പാക്കും.
ആഭ്യന്തര പരാതിപരിഹാര സമിതി രൂപീകരിക്കൽ അതിവേഗം നടപ്പാക്കാനുള്ള സർക്കാർ നീക്കങ്ങൾക്കൊപ്പം പൂർണ പിന്തുണയോടെ നിലകൊള്ളുമെന്നും പ്രേംകുമാർ പറഞ്ഞു.
റിപ്പോർട്ട് പുറത്ത് വിടണമെന്ന് ബീനാപോൾ
ഹേമ കമ്മിറ്റി റിപ്പോർട്ടിന് അത്രമേൽ പ്രാധാന്യമുണ്ടെന്നും റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തണമെന്നും നിർദേശങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നും ബീന പോൾ ആവശ്യപ്പെട്ടു. റിപ്പോർട്ടിന്മേൽ പൊതുചർച്ചകൾ ഉണ്ടാകണം.
സിനിമാ മേഖലയിൽ ആഭ്യന്തര പരാതിപരിഹാര സമിതി രൂപീകരിക്കാനുള്ള തീരുമാനം സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |