കൊച്ചി: പരമശിവനും ശാസ്താവിനും ഒരുപീഠത്തിൽ പ്രതിഷ്ഠയുള്ള ശിലായുഗകാലത്തെ കാനനക്ഷേത്രം പുനരുദ്ധരിക്കാൻ ശ്രമം തുടങ്ങി. മലയാറ്റൂർ വനംഡിവിഷനിലെ കോട്ടപ്പാറയിലാണ് ഇരട്ടപ്രതിഷ്ഠകളുള്ള അത്യപൂർവ്വ ശിലാക്ഷേത്രം. ഗണപതി, മാളികപ്പുറത്തമ്മ, വനദേവത, സർപ്പം, രക്ഷസ്, ദേശപാലകൻ തുടങ്ങിയ ഉപദേവതാപ്രതിഷ്ഠകളുമുണ്ട്. കൊത്തുപണികൾ ചെയ്ത കൂറ്റൻ കരിങ്കല്ലുകൾക്കൊണ്ട് നിർമ്മിച്ച പ്രധാനക്ഷേത്രം തകർന്ന നിലയിലാണ്. താത്കാലികമായി നിർമ്മിച്ച ബാലാലയത്തിലാണ് ഇപ്പോൾ പൂജകൾ.
കേരള-തമിഴ്നാട് അതിർത്തി വനമേഖലയിലെ തേക്കടി മംഗളാദേവി കണ്ണകി ക്ഷേത്രത്തിന് സമാനമായ നിർമ്മിതികളാണ് ഇവിടെയും. കോട്ടപ്പാറയിലും സമീപപ്രദേശങ്ങളിലും 17 മുനിയറകളും അടുത്തകാലത്ത് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്ഷേത്രം ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ക്ഷേത്രനിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന വലിയ കരിങ്കൽ കഷണങ്ങൾ കാഴ്ചയിൽ തന്നെ കൗതുകം ജനിപ്പിക്കും. ഭാരമേറിയ കൂറ്റൻകല്ലുകൾ മനോഹരമായ കൊത്തുപണികളോട് കൂടിയതുമാണ്.
ക്ഷേത്രം സ്ഥിതിചെയ്യുന്ന വനമേഖലയിൽ രണ്ട് പതിറ്റാണ്ടുമുമ്പുവരെ നാട്ടുകാർ ഇഞ്ചിയും കപ്പയുമൊക്കെ കൃഷി ചെയ്തിരുന്നു. വനംവകുപ്പിന്റെ അനുമതിയോടെയുള്ള കൂപ്പുകൃഷിയാണ് നിലനിന്നത്. പിന്നീട് സ്ഥലം വനംവകുപ്പിന്റെ പൂർണനിയന്ത്രണത്തിലായി. അതോടെ ആനയും പന്നിയുമുൾപ്പെടെ വന്യമൃഗങ്ങളുടെ വിഹാരരംഗമായി മാറി.
ക്ഷേത്രത്തിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് ഏറ്റവുമടുത്ത ജനവാസമേഖല. അതുകൊണ്ടുതന്നെ മാസത്തിൽ ഒരുദിവസം മാത്രമെ പൂജകൾ നടത്താറുള്ളു. എല്ലാ മലയാളമാസവും ഒന്നാം തീയതിക്ക് ശേഷമുള്ള ആദ്യത്തെ ഞായറാഴ്ച പകൽ സമയത്താണ് പൂജ. അന്നേദിവസം അന്നദാനം ഉൾപ്പെടെ എല്ലാ ചടങ്ങുകളുമുണ്ടാകും. കോട്ടപ്പടി, കോതമംഗലം പ്രദേശങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ വഴിപാടായാണ് അന്നദാനവും പൂജകളും നടത്തുന്നത്.
മകര സംക്രാന്തിയിലാണ് ഉത്സവം. പൂജയില്ലാത്ത ദിവസങ്ങളിൽ ക്ഷേത്രപരിസരം കാട്ടാനകളുടെ വിഹാരകേന്ദ്രമാകും. അടച്ചുറപ്പില്ലാത്ത ബാലാലയത്തിലോ സമീപത്തെ തിടപ്പള്ളി പാചകപ്പുരയിലൊ ആനകൾ അതിക്രമിച്ചുകയറാറില്ലെന്ന് പരിസരവാസികൾ പറഞ്ഞു. ക്ഷേത്രപരിസരത്തുതന്നെ 35 അടി താഴ്ചയുള്ള കിണറുമുണ്ട്. തകർന്നുകിടക്കുന്ന പുരാതനക്ഷേത്രം പുന:സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്തജനങ്ങൾ.
പെരുമ്പാവൂരിൽ നിന്ന് കുറുപ്പംപടി ചേറങ്ങനാൽ വടക്കുംഭാഗം വഴി ക്ഷേത്രത്തിലെത്താം. കോതമംഗലത്തു നിന്ന് കോട്ടപ്പടി വഴി ചേറങ്ങനാൽ കവലയിലെത്തിയും ക്ഷേത്രത്തിലെത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |