കൊച്ചി: അഞ്ചു ദിനരാത്രങ്ങളിൽ 68 പ്രശസ്ത സിനിമകൾ കൊച്ചിക്ക് കാണാൻ അവസരമൊരുക്കിയ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് കൊടിയിറങ്ങി. അവസാനദിനമായിരുന്ന ഇന്നലെയും മികച്ച പങ്കാളിത്തായിരുന്നു. 14 സിനിമകളാണ് അവസാനദിനത്തിൽ സ്‌ക്രീനിലെത്തിയത്. അഫ്ഗാൻ ചിത്രം ഹവ മറിയം ആയിഷ, യൂറോപ്യൻ ചിത്രം ഹൈവ്, ജോർജിയൻ ചിത്രം ബ്രൈറ്റൻ ഫോർത്ത്, യൂറോപ്യൻ ചിത്രം ഹൈവ്, അംപാറോ, അമേരിക്കൻ ചിത്രം മുറിന തുടങ്ങിയ കാണാൻ ആസ്വാദകരേറെയെത്തി.
എഴുത്തുകാരൻ, നാടകകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പി. ബാലചന്ദ്രന് ആദരസൂചകമായി പ്രദർശിപ്പിച്ച 'ഇവൻ മേഘരൂപൻ' കാണാനും ആസ്വാദകരേറെയെത്തി.
മേള വിജയമെന്ന് പ്രേംകുമാർ; സ്ഥിരം വേദി വേണമെന്ന് ബീന പോൾ
ഐ.എഫ്.എഫ്.കെയ്ക്ക് പിന്നാലെയെത്തിയ പ്രാദേശിക ചലച്ചിത്രമേള വൻ വിജയകരമാണെന്ന് ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറും ഐ.എഫ്.എഫ്.കെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോളും കേരളകൗമുദിയോട് പറഞ്ഞു.
പ്രതീക്ഷിച്ചതിനേക്കാൾ വലിയ പങ്കാളിത്തമാണ് ലഭിച്ചതെന്നും അതിജീവിതരുടെ കഥകൾ പറഞ്ഞ സിനിമകൾ നിറഞ്ഞ കൈയടിയോടെയ സ്വീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും പ്രേംകുമാർ പറഞ്ഞു.
പരീക്ഷാക്കാലമായിട്ടും വിദ്യാർത്ഥികളും യുവാക്കളും വലിയ തോതിൽ മേളയ്ക്ക് എത്തിയത് പ്രതീക്ഷ നൽകുന്നതാണെന്ന് ബീനപോൾ പറഞ്ഞു. കൊച്ചിയിലെ മേളയ്ക്ക് കൂടുതൽ സൗകര്യങ്ങളോടെ സ്ഥിരം വേദിയുണ്ടാകണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് അവർ പറഞ്ഞു.
കൈയടി നേടി വനിതാ സംവിധായകർ
വനിതാ സംവിധായകരുടെ ചിത്രങ്ങൾ മേളയിൽ പ്രേക്ഷകപ്രീതി നേടി. പുരുഷാധിപത്യ സാമൂഹിക വ്യവ്യസ്ഥിതിക്കെതിരെയുള്ള പോരാട്ടം പ്രമേയമാക്കിയ സുവർണ ചകോരം നേടിയ നതാലി അൽവാരെസ് മെസെന്റെ ചെയ്ത ക്ലാര സോള ഉൾപ്പെടെ 17 വനിതാ സംവിധായകരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
ഇന്തോനേഷ്യൻ ചിത്രം യൂനി, ഇറാനിയൻ സംവിധായികയായ മനീജഹ് ഹെക്മത്തിന്റെ 19, സഹ്റ കരീമിയുടെ ഹവ മറിയം ഐഷ, മൗനിയാ അക്ൽ ചിത്രം കോസ്റ്റാ ബ്രാവ, ലെബനൻ എന്നീ ചിത്രങ്ങളും മേളയുടെ ആകർഷണമായി.
മധുജ മുഖർജി, മലയാളി താര രാമാനുജൻ എന്നിവർ മേളയിലെ ഇന്ത്യൻ സ്ത്രീ സാന്നിദ്ധ്യങ്ങളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |