കൊച്ചി: സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നത്തിനും നിർമ്മാണമേഖലയ്ക്കും തിരിച്ചടി നൽകി സാധനസാമഗ്രികൾക്ക് അനുദിനം വില വർദ്ധിക്കുന്നതിനിടെ സിമന്റ് കട്ടയ്ക്കും ഇന്റർലോക്ക് കട്ടയ്ക്കും വില വൻതോതിൽ വർദ്ധിപ്പിച്ചു. സിമന്റ് കട്ടയൊന്നിന് മൂന്ന് രൂപയും ഇന്റർലോക്ക് കട്ടയൊന്നിന് അഞ്ചു രൂപയുമാണ് വർദ്ധിപ്പിച്ചത്. സിമന്റ് ബ്രിക്സ് ആൻഡ് ഇന്റർലോക്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഒഫ് കേരളയാണ് സംസ്ഥാന വ്യാപകമായി വില വർദ്ധിപ്പിച്ചത്.
പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെ നിർമ്മാണ സാമഗ്രികളുടെ വില ഇരട്ടിയിലേറെയായി കുതിക്കുന്നത് മേഖലയെയാകെ പ്രതിസന്ധിയിലാക്കും.
കല്ല്, സിമന്റ്, മെറ്റൽ, സിമന്റ് കട്ട, കമ്പി തുടങ്ങിയവയ്ക്കും വൈദ്യുതീകരണ, പ്ലംമ്പിംഗ് സാമഗ്രികൾക്കും വില വർദ്ധിച്ചു. ഇന്ധനവില വർദ്ധനയും അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും കുറഞ്ഞ ഉത്പാദനവുമാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്.
സർക്കാർ ഇടപെടണം
അസംസ്‌കൃത വസ്തുക്കളുടെയും മറ്റും വിലക്കയറ്റം മൂലമുള്ള നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിൽ സർക്കാർ ഇടപെടണമെന്നും സിമന്റ് ബ്രിക്സ് ആൻഡ് ഇന്റർലോക്ക്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഒഫ് കേരള സംസ്ഥാന പ്രസിഡന്റ് ജോബി എബ്രഹാം പറഞ്ഞു. കമ്പി, സിമന്റ്, ക്രഷർ ഉത്പന്നങ്ങൾ എന്നിവയുടെ വില സർക്കാർ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശ്‌നത്തിൽ രണ്ടു വിധത്തിൽ സർക്കാരിന് ഇടപെടാമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷനും വ്യക്തമാക്കി. ഒരു വർഷത്തേക്ക് സാധനങ്ങൾ മുൻകൂട്ടി നിശ്ചയിച്ച വിലയിൽ ലഭ്യമാക്കണമെന്നും സാധനങ്ങൾ കരാർ ദിവസത്തെ വിലയ്ക്കുതന്നെ ലഭ്യമാക്കുന്ന നയം നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അളവിലെ പൊള്ളയും പണിയാകും
പല നിർമ്മാണ സാമഗ്രികളും വാങ്ങി സൈറ്റിൽ എത്തിച്ച ശേഷമാണ് അളവിലെ കബളിപ്പിക്കലുകൾ പിടികിട്ടുന്നതെന്നും പരാതിയുണ്ട്. 10ഇഞ്ചിന്റെ സിമന്റ് കട്ട വാങ്ങിയാൽ 8.5ഇഞ്ച്, 9 ഇഞ്ച് മാത്രമേ കാണൂ.
നിർമ്മാണ സാമഗ്രികൾ, 2022ലെ വില, ബ്രായ്ക്കറ്റിൽ 2020ലെ വില എന്ന കണക്കിൽ
വാർക്ക കമ്പി (കിലോ)- 86 (65-70)
സിമന്റ് (ചാക്ക്)- 460 (300-330)
ഇരുമ്പ് പൈപ്പ് (കിലോ)- 105-108 (60-65)
കട്ട (ഒരെണ്ണം)- 30-35 (22-25)
ഇന്റർ ലോക്ക് കട്ട (പണി പൂർത്തീകരിക്കുമ്പോൾ) 70-85 (45-60)
ചുടുകട്ട (ഒരെണ്ണം)- 13-15 (7-9)
ടൈൽസ് (ചതുരശ്രയടി)- 85 (60-65)
കല്ല് (150അടി ലോഡ്)- 7500-8000 (4500-5500)
മെറ്റൽ (150അടി ലോഡ്)- 8500 (4800- 5500)
എം.സാൻഡ് (150അടി ലോഡ്)- 9500 (6500)
പാറപ്പൊടി (150അടി ലോഡ്)- 8000 (6000)
പെയിന്റ് 2020നെ അപേക്ഷിച്ച് ലിറ്ററിന് 50 രൂപ വർദ്ധിച്ചു
വയറിംഗ്, പ്ലംബിംഗ് സാധനങ്ങൾ - 45ശതമാനത്തിന്റെ വർദ്ധനവ്
കോപ്പർ, സ്റ്റീൽ സാമഗ്രികൾ, ആംഗിൾസ്, ഷീറ്റ്, സ്വിച്ച് ബോർഡ് എന്നിവയ്ക്ക് 20-25 ശതമാനം വില കൂടി.
ചെറുകിട കരാറുകാർക്ക് പിടിച്ചുനിൽക്കാനാവുന്നില്ല. പലരും നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കേണ്ട സ്ഥിതിയിലാണ്.
വി.ജി. വേണുഗോപാൽ,
കരാറുകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |