കൊച്ചി: പരിഷ്‌കരിച്ച കുർബാനക്രമം എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഈസ്റ്റർ മുതൽ അർപ്പിക്കില്ലെന്ന് വൈദികർ പ്രഖ്യാപിച്ചു. ജനാഭിമുഖ കുർബാന തുടരും. അതിരൂപത ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെക്കൊണ്ട് ബലമായി ഒപ്പിടുവിച്ച് പുറപ്പെടുവിച്ച സർക്കുലർ നിയമവിരുദ്ധമായതിനാൽ അംഗീകരിക്കില്ലെന്ന് വൈദികർ അറിയിച്ചു.
ഈസ്റ്ററിനോ ഓശാനയ്ക്കോ പരിഷ്‌കരിച്ച കുർബാന അർപ്പിക്കില്ല. പള്ളികളിൽ വായിക്കുകയില്ല. സഭാനിയമത്തിന് വിരുദ്ധമായ സർക്കുലറിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ വൈദികർക്കോ വിശ്വാസികൾക്കോ ബാദ്ധ്യതയില്ലെന്ന് വൈദിക സമിതി യോഗം അറിയിച്ചു.
ഈസ്റ്റർ മുതൽ പരിഷ്‌കരിച്ച കുർബാന അർപ്പിക്കണമെന്നാവശ്യപ്പെട്ട് സിറോമലബാർസഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, അതിരൂപതാ ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ എന്നിവർ ഒപ്പിട്ട സർക്കുലർ വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു.
മുൻകൂട്ടി തയ്യാറാക്കിയ സർക്കുലറിൽ തന്നെക്കൊണ്ട് ബലമായി ഒപ്പിടുവിച്ചതാണെന്ന് വൈദികരുടെ യോഗത്തിൽ ആന്റണി കരിയിൽ അറിയിച്ചതായി അതിരൂപതാ വക്താവ് ഫാ. മാത്യു കിലുക്കൻ പറഞ്ഞു. സഹ ബിഷപ്പുമായി ആലോചിക്കാതെയാണ് ഓൺലൈൻ സിനഡ് യോഗത്തിൽ കർദ്ദിനാൾ തീരുമാനമെടുത്തത്. സിനഡ് അംഗങ്ങളെ സർമ്മർദ്ദത്തിലാക്കി സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു.
അതിരൂപതയുടെ ഭരണച്ചുമതല വഹിക്കുന്ന ആന്റണി കരിയിലിനാണ് സർക്കുലറിൽ ഒപ്പിടാൻ അധികാരം. കർദ്ദിനാൾ ഒപ്പിട്ടത് അംഗീകരിക്കാൻ കഴിയില്ല. ജനാഭിമുഖ കുർബാന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നടപടി വേണമെന്ന് സിനഡ് അനുകൂലികൾ
പരിഷ്‌കരിച്ച കുർബാന നടപ്പാക്കാനുള്ള തീരുമാനത്തെ ലെയ്റ്റി വിത്ത് ദ സിനഡ് സ്വാഗതം ചെയ്തു. ഓശാനദിനത്തിൽ മേജർ ആർച്ച് ബിഷപ്പും ആർച്ച് ബിഷപ്പും ചേർന്ന് പരിഷ്‌കരിച്ച കുർബാനക്രമം അർപ്പിക്കുന്നത് സന്തോഷകരമാണ്. മാർപാപ്പയുടെ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറാകാത്തവർക്കെതിരെ നടപടി സ്വീകരിക്കണം. സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന അതിരൂപതയിലെ പാസ്റ്ററൽ കൗൺസിൽ, പ്രിസ്ബറ്റീരിയം കമ്മിറ്റി തുടങ്ങിയവയെ പിരിച്ചുവിടണം. അപ്രമാദിത്യവും അച്ചടക്കലംഘനവും കാണിക്കുന്ന ചില വൈദികർക്കെതിരെ നടപടി സ്വീകരിക്കണം. അതിരൂപത ആസ്ഥാനത്തെ ഓഫീസിലുള്ളവരെയും മാറ്റണമെന്ന് ലെയ്റ്റി വിത്ത് സിനഡ് ഭാരവാഹികളായ മത്തായി മുതിരേന്തി, റെജി ഇളമന, സേവ്യർ മാടവന, ചെറിയാൻ കവലയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു.
കൊച്ചി: കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഒപ്പിട്ട സർക്കുലർ പള്ളികളിൽ വായിക്കാൻ അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം അറിയിച്ചു. ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെ സമ്മർദ്ദത്തിലാക്കി ഒപ്പിടുവിച്ചത് അംഗീകരിക്കില്ല. സഭാതലവൻ സർക്കുലറിൽ ഒപ്പിട്ടത് നിയമവിരുദ്ധമാണ്
ഉന്തും തള്ളും
പരിഷ്‌കരിച്ച കുർബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ ബിഷപ്പ് ഹൗസിന് മുമ്പിൽ ഉന്തും തള്ളും. സർക്കുലർ അംഗീകരിക്കില്ലെന്ന് വൈദികർ പ്രഖ്യാപിച്ചപ്പോഴാണ് കുർബാന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഹൗസിന് മുമ്പിൽ സമരം നടത്തിയിരുന്നവർ പ്രതിഷേധിച്ചതാണ് ഉന്തിലും തള്ളിലും കലാശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |