കളമശേരി: സർക്കാർ ഉദ്യോഗസ്ഥർക്ക് സമൂഹത്തോടാകണം ആദ്യത്തെ കൂറും കടമയുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു പറഞ്ഞു. കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ടുമെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 54-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനസേവനമാകണം ജീവനക്കാരുടെ മുഖമുദ്ര. ജനങ്ങൾക്ക് എങ്ങനെ സന്തോഷവും സംതൃപ്തിയും നൽകാം എന്നു ചിന്തിക്കണം. പലതരം എതിർപ്പുകൾ നേരിടേണ്ടി വന്നെങ്കിലും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ സ്പെഷ്യൽ റൂൾസ് , യൂണിഫോം എന്നീ പ്രധാന ആവശ്യങ്ങളിൽ അനുകൂലമായ ഉറച്ച നിലപാടാണ് ഈ സർക്കാർ കൈക്കൊള്ളുന്നത്. വാഹൻ സാരഥി പദ്ധതി കുറ്റമറ്റ രീതിയിൽ കാലഘട്ടത്തിനുസരിച്ച് നടപ്പാക്കുന്ന കാര്യത്തിലും കേരള സംസ്ഥാനം മുൻപന്തിയിലാണെന്ന് മന്ത്രി പറഞ്ഞു.
ജനസംഖ്യയുടെ പകുതി വാഹനങ്ങളുള്ള സംസ്ഥാനമാണ് നമ്മുടെ നാട്. ജനങ്ങളുമായി ബന്ധപ്പെടുന്ന വകുപ്പായതു കൊണ്ട് ആവശ്യങ്ങൾക്കു വേണ്ടി നിരന്തരം ഓഫീസ് കയറി ഇറങ്ങേണ്ട ഗതികേട് ഒഴിവാക്കണം. പത്തു ശതമാനം ആളുകൾ ചെയ്യുന്ന തെറ്റിനും അഴിമതിക്കും 90 ശതമാനം പേർ ഉത്തരവാദികളാകേണ്ട അവസ്ഥ സർക്കാരിനും ചീത്തപ്പേരുണ്ടാക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ശക്തികളുടെ മുന്നിൽ കരുക്കളാകാൻ ഉദ്യോഗസ്ഥർ നിന്നു കൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ളാക്ക് സ്പോട്ടുകളുടെ എണ്ണം കുറച്ച് അപകടരഹിത സംസ്ഥാനമാക്കി മാറ്റണമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് ജെബി ഐ. ചെറിയാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എ.എസ്.വിനോദ്, അഖിലേന്ത്യാ പ്രസിഡന്റ് അഷ്ഫാഖ്, പൗലോസ് കെ. കോശി, എ.കെ.ശശികുമാർ, ഷാജി മാധവൻ, സമ്പത്ത് കുമാർ, ജിജി ജോർജ്, വി.സജിത്, ടി.ജെ.തോമസ്, പി.ജി. ദിനൂപ്, കുര്യൻ ജോൺ, സി.ശ്യാം, എന്നിവർ സംസാരിച്ചു. ജോയിന്റ് ആർ.ടി.ഒ കെ.കെ. രാജീവ് പുല്ലാങ്കുഴലിലൂടെ പ്രാർത്ഥന വായിച്ചാണ് ചടങ്ങിന് തുടക്കം കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |