മൂവാറ്റുപുഴ:ഫലമൂലാദികൾ, സുഗന്ധവ്യഞ്ജനങ്ങൾ, മധുരപലഹാരങ്ങൾ, പുഷ്പങ്ങൾ തുടങ്ങി 51 ദ്രവ്യങ്ങൾ നിറച്ച പറകളുടെ നടുവിൽ ചിരിതൂകിയ കൃഷ്ണ വിഗ്രഹം. മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലാണ് ഭക്തർക്കായി പ്രത്യേക വിഷുക്കണിയൊരുക്കിയത്. കൺനിറയെ വിഷുക്കണികണ്ട നിർവൃതിയിലായിരുന്നു ഭക്തജനങ്ങൾ.
സ്വർണ്ണ നിറത്തിലുള്ള കണിവെള്ളരിയും സുവർണ്ണ ശോഭയുള്ള കണിക്കൊന്നയും മറ്റ് കാർഷിക വിഭവങ്ങളും ചേർന്ന് പരമ്പരാഗത രീതി പ്രതീക്ഷിച്ചെത്തിയ ഭക്തജനങ്ങൾക്കു മുമ്പിലാണ് 51 വിഭവങ്ങളോടെയൊരുക്കിയ കണിയൊരുക്കിയത്. ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയ്ക്ക് മുമ്പിൽ നമസ്കാര മണ്ഡപത്തോട് ചേർന്നാണ് വലിയകണിയൊരുക്കിയത്.
താത്കാലികമായി തയ്യാറാക്കിയ മനോഹരമായ താമരക്കുളത്തിന് മദ്ധ്യത്തിലായി കൃഷ്ണവിഗ്രഹം സ്ഥാപിച്ച് അതിന് ചുറ്റുമാണ് 51 പറകൾ ക്രമത്തിലൊരുക്കിയത്. നൂറ് വർഷത്തിന് മുകളിൽ പഴക്കമുള്ള വ്യത്യസ്ത രൂപകല്പനയിലുള്ള അപൂർവ്വങ്ങളായ പറകളും കൗതുകക്കാഴ്ചയായി.
തുളസി, ചെത്തി, ബന്തി, അരളി, റോസ്, താമര തുടങ്ങിയ പുഷ്പങ്ങളും നെല്ല്, പച്ചരി, ഉണക്കലരി, പുഴക്കലരി, വെള്ളപ്പയർ, ചെറുപയർ, കടല, പരിപ്പ്, ഉഴുന്ന്, എള്ള് തുടങ്ങിയ ധാന്യങ്ങളും ആപ്പിൾ, മുന്തിരി, ഓറഞ്ച്, മാതളം, ചെറുനാരങ്ങ, നെല്ലിക്ക, മാമ്പഴം, കദളിപ്പഴം, നേന്ത്രപ്പഴം തുടങ്ങിയ ഫലങ്ങളും പച്ചമഞ്ഞൾ, ഇഞ്ചി, ചുക്ക്, ജീരകം, മല്ലി, കുരുമുളക്, അടയ്ക്ക തുടങ്ങിയ സുഗന്ധദ്രവ്യങ്ങളും തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും ലഡു, ജിലേബി തുടങ്ങിയ പലഹാരങ്ങളും നാളികേരം, കരിക്ക്, മലർ, അവൽ, കൽക്കണ്ടം, ഭസ്മം, കുങ്കുമം തുടങ്ങിയ പൂജാദ്രവ്യങ്ങളും നാണയത്തുട്ടുകളുമാണ് 51 പറകളിലായി ഒരുങ്ങിയത്.
മൂന്ന് ദിവസത്തെ തയ്യാറെടുപ്പും സുഹൃത്തുക്കളുടെ പ്രോത്സാഹനവും മേൽശാന്തി രാജേഷിന്റെ ഉപദേശനിർദേശങ്ങളുമാണ് അഡ്വ. സിനോജ് എ. എൻ., ജോബി ഒഴക്കനാട്ട് എന്നിവരെ കണിയൊരുക്കങ്ങൾക്ക് മുൻകൈയ്യെടുക്കാൻ പ്രേരിപ്പിച്ചത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് വിശേഷാൽ വിഷുക്കണി ദർശിക്കാൻ എത്തി. ക്ഷേത്ര ഭാരവാഹികളെ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |