കോലഞ്ചേരി: ഫേസ്ബുക്കിലെ ആൾമാറാട്ട തട്ടിപ്പിനു പിന്നാലെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയും പണംതട്ടാൻ ശ്രമം നടക്കുന്നതായി പൊലീസ്. പണം ചോദിച്ചുകൊണ്ട് ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശം അയച്ചായിരുന്നു ആദ്യതട്ടിപ്പെങ്കിൽ ഇപ്പോൾ വാട്‌സ്ആപ്പിൽ സന്ദേശം അയച്ചാണ് പണം ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം മേഖലയിലെ സ്വകാര്യ പണമിടപാടുസ്ഥാപനത്തിൽ ജോലി ചെയ്യുന്നയാൾക്ക് ലഭിച്ച സന്ദേശം ഇതായിരുന്നു. 'നിങ്ങളുടെ സുഹൃത്ത് ഞങ്ങളിൽനിന്ന് പണം വായ്പയെടുത്തു. കുടിശ്ശിക കുറെയായി. ജാമ്യക്കാരനായ താങ്കളിൽനിന്ന് പണം ഈടാക്കുന്നതിനായി ഉദ്യോഗസ്ഥർ വീട്ടിലെത്തും. ഫോൺ വിളികളോടും ഇ-മെയിലിനോടും പ്രതികരിക്കുന്നില്ല. അതുകൊണ്ട് പൊലീസിൽ കേസ് നൽകും'. തിരികെ വിളിക്കാനായി രണ്ടു ഫോൺനമ്പരുകളും ഉൾപ്പെടുത്തിയിരുന്നു. തിരികെ വിളിച്ചപ്പോൾ ഫോണെടുത്തയാൾ ഹിന്ദിയിലാണു സംസാരിച്ചത്.
ഇത്തരം മെസേജുകൾക്ക് തിരിച്ച് വിളിച്ചാൽ ഫോൺ ഹാക്ക് ചെയ്യപ്പെടുമെന്നാണ് പൊലീസ് പറയുന്നത്. വിവിധ ലിങ്കുകൾ വഴി കോൾ ചെയ്യുന്ന സമയംകൊണ്ട് ഫോൺ അവരുടെ നിയന്ത്രണത്തിലാക്കി വിവരങ്ങൾ ചോർത്താനും ഭാവിയിൽ തട്ടിപ്പുകൾക്കും സാദ്ധ്യതയുണ്ട്. കോലഞ്ചേരി സ്വദേശിയായ മറ്റൊരു യുവാവിനും സമാനമായ അനുഭവമുണ്ടായി. ഇത്തരത്തിൽ പലർക്കും സന്ദേശങ്ങൾ ലഭിച്ചതായി പറയുന്നു.
പ്രതികരണം വേണ്ട
ഇത്തരം മെസേജുകളോട് പ്രതികരിക്കരുതെന്നാണ് പൊലീസ് നൽകുന്ന ഉപദേശം. ഓൺലൈൻ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവർ അനാവശ്യ സൈറ്റുകളിൽ കയറി ഫോൺനമ്പർ രജിസ്റ്റർ ചെയ്യരുതെന്ന് പൊലീസ് സൈബർ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തട്ടിപ്പുകാർ സൈറ്റ് വ്യാജമായി നിർമിച്ച് ഫോൺനമ്പരും മറ്റു സ്വകാര്യ വിവരങ്ങളും ശേഖരിക്കും. ഇവ പിന്നീട് തട്ടിപ്പിന് ഉപയോഗിക്കുകയും ചെയ്യും. ഫോണിലെ മറ്റു വിവരങ്ങൾ ചോർത്താനും ഇത്തരം തട്ടിപ്പുസൈറ്റുകൾ ഉപയോഗിച്ചേക്കുമെന്നും പൊലീസ് പറയുന്നു. വിവിധ ബാങ്കുകളുടേതെന്ന് തോന്നുന്ന വിധം ടോൾഫ്രീ നമ്പറെന്ന വ്യാജേന സമാന രൂപത്തിൽ നമ്പറുകൾ തട്ടിപ്പുകാർ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം നമ്പറുകളിലേക്ക് വിളിക്കുമ്പോഴും ഫോണുകൾ ഹാക്ക് ചെയ്യപ്പെടാം. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേനയും വിളികളുണ്ട്. അക്കൗണ്ട് നമ്പർ, പാൻ നമ്പർ, വൺ ടൈം പാസ് വേർഡ് എന്നിവ ഫോൺ വഴി ഒരാൾക്കു പോലും പറഞ്ഞുകൊടുക്കരുതെന്ന് ബാങ്കുകളും മുന്നറിയിപ്പ് നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |