SignIn
Kerala Kaumudi Online
Thursday, 25 April 2024 3.53 AM IST

സഹകരണ പ്രദർശനത്തിൽ താരം വിയറ്റ്‌നാം സൂപ്പർ ഏർലി

jackfruit

കൊച്ചി: സഹകരണ എക്‌സ്‌പോ 2022ൽ സന്ദർശകരുടെ കൈയടി വാങ്ങിക്കൂട്ടുകയാണ് ഒരു വിദേശതാരം; പേര് വിയറ്റ്‌നാം സൂപ്പർ ഏർലി! പേരുകേട്ട് അമ്പരക്കേണ്ട,​ കക്ഷി ആളൊരു പ്ളാവാണ്.

വെറുതേ ഒരു പ്ളാവല്ല. കക്ഷി എല്ലാവർഷവും കായ്‌ക്കും. നല്ല ഒന്നാന്തരം ചക്കകളും തരും. പാലാ നീലൂർ സർവീസ് സഹകരണബാങ്കാണ് വിയറ്റ്‌നാം സൂപ്പർ ഏർലിയുടെ ബഡ്ഡ് തൈകൾ പ്രദർശനത്തിൽ വിൽക്കുന്നത്.

നൂറുരൂപയാണ് തൈവില. സ്റ്റാൾ തുടങ്ങി 24 മണിക്കൂറിനുള്ളിൽ 218ലേറെ തൈകൾ വിറ്റുപോയി. മേള കാണാനെത്തിയ തമിഴ്‌നാട്ടുകാർ ഉൾപ്പെടെ അന്യസംസ്ഥാനക്കാരും വാങ്ങി ഒന്നിലേറെ തൈകൾ. 500തൈകളാണ് എത്തിച്ചത്. കൂടുതൽ തൈകൾ ഇന്ന് എത്തിക്കും.

വിദേശിയെങ്കിലും പ്രചാരമേറെ...

തൈനട്ട് 14 - 16 മാസം കഴിയുമ്പോൾ പ്ലാവ് കായ്ക്കും. തായ്‌ലൻഡ്, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളിലൊക്കെ വാണിജ്യാടിസ്ഥാനത്തിൽ വലിയ തോട്ടങ്ങളിലാണ് വിയറ്റ്‌നാം സൂപ്പർ ഏർലിയുടെ കൃഷി.

ഇത്തിരിക്കുഞ്ഞൻ...

സാധാരണ പ്ലാവുകളേക്കാൾ ഉയരം കുറവാണ് വിയറ്റ്‌നാം ഏർലിക്ക്. ഒന്നരയടി ആഴത്തിലുള്ള കുഴിയിൽ മണ്ണിര കമ്പോസ്റ്റ് ചാണകം എന്നിവ ചേർത്ത് നട്ടാൽ മതി. മറ്റ് വളങ്ങൾ ആവശ്യമില്ല. വാണിജ്യപരമായി ചക്ക നടുന്നവർക്ക് ഏറ്റവും അനുയോജ്യമാണിവ.

നല്ല പരിചരണം വേണം. ആറു മുതൽ എട്ട് അടി ഉയരത്തിലെത്തുമ്പോൾ വെട്ടി നിറുത്തിയാൽ കായ്ഫലം കൂടും. ചില വർഷങ്ങളിൽ രണ്ടു സീസണിൽ വിളവ് ലഭിക്കാറുണ്ട്. വിദേശത്ത് വാണിജ്യ ആവശ്യങ്ങൾക്ക് വളർത്തുന്ന പ്ലാവിൽ നിന്ന് 25 കിലോയുള്ള ചക്ക ലഭിക്കാറുണ്ട്. സെപ്തംബർ മുതൽ മേയ് വരെയാണ് സാധാരണ സീസൺ.

''ഇത്രയും ആവശ്യക്കാരുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. കൂടുതൽ തൈകൾ എത്തിക്കും""
സാഹിൽ,​ കാഷ്യർ,​
നീലൂർ സർവീസ് സഹകരണ ബാങ്ക്

പ്രദർശനം കാണാം, യാത്ര പോകാം

പ്രദർശനത്തിലെ സന്ദർശകർക്ക് സൗജന്യയാത്രയ്ക്കും അവസരം. ടൂർഫെഡാണ് യാത്രയൊരുക്കുന്നത്. ടൂർ ഫെഡിന്റെ സ്റ്റാളിന് മുന്നിലെ പെട്ടിയിൽ കൂപ്പൺ നിക്ഷേപിക്കണം. ദിവസവും നറുക്കെടുക്കും. ഭാഗ്യശാലികൾക്ക് ഒരു ദിവസത്തെ യാത്രയ്ക്കാണ് അവസരം.

വടക്കൻ മേഖലയിലുള്ളവർക്ക് തിരുവനന്തപുരത്തേക്കും തെക്കൻ ജില്ലകളിലുള്ളവർക്ക് മലബാർ മേഖലയിലേക്കുമാണ് യാത്ര. ബമ്പർ നറുക്കെടുപ്പിലെ വിജയിക്ക് 3 പേരടങ്ങുന്ന കുടുംബവുമായി യാത്ര പോകാം. മൂന്നിലധികം കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ പ്രത്യേക ഓഫർ നൽകും.

വൻ ജനപങ്കാളിത്തം
രണ്ടാം ദിനമായ ഇന്നലെ വൻജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 60,000ചതുരശ്രഅടിയിലെ 210 സ്റ്റാളുകളിലേക്ക് ആയിരക്കണക്കിനുപേരാണ് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്റ്റാളുകൾ മേളയിലുണ്ട്. വിലക്കുറവിൽ ഗുണമേന്മയോടെ ലഭിക്കുന്ന നിരവധി സാധനങ്ങളും വാങ്ങിയാണ് ആളുകൾ മടങ്ങിയത്. 8,000 ചതുരശ്രരഅടിയിൽ തീർത്ത ഫുഡ്‌കോർട്ടിലും നൂറുകണക്കിനാളുകളെത്തി. വൈകിട്ടോടെ കുടുംബമായും നിരവധിപേർ മേള കാണാനെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EXPO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.