കൊച്ചിയിൽ അജ്ഞാത സംഘത്തിന്റ ഓപ്പറേഷൻ കൊള്ളയടി ! തെളിവുകളില്ല, പൊലീസ് വട്ടം കറങ്ങുന്നു
കൊച്ചി: കൊച്ചിയിലെ അതിസമ്പന്നരെ ലക്ഷ്യമിട്ട് അജ്ഞാത കവർച്ചാ സംഘം രംഗത്ത്. സരിത തീയേറ്ററിന് സമീപം വ്യവസായിയുടെ വീട്ടിൽ നിന്ന് നഷ്ടമായത് സ്വർണവും രത്നങ്ങളും അടക്കം 90 ലക്ഷം രൂപയുടെ വസ്തുക്കൾ.
കഴിഞ്ഞ ദിവസം നഗരത്തിലെ തിരക്കേറിയ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ അമേരിക്കൻ മലയാളിയുടെ വീട്ടിൽ നിന്ന് 20 പവൻ സ്വർണവും ലക്ഷക്കണക്കിന് രൂപയും കവർന്നതിന് പിന്നാലെ എത്തിയ വാർത്ത പൊലീസിനും തലവേദനയായി. രഹസ്യമായാണ് അന്വേഷണം. കവർച്ചകളെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
രണ്ടും വീടുകളിലും വിളയാടിയത് ഒരേ സംഘമെന്നാണ് പൊലീസിന്റെ നിഗമനം.
തെളിവില്ലാ കൊള്ളയടി
ഇരുമോഷണ കേസുകളിലും തുമ്പൊന്നും കിട്ടാത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. അതിബുദ്ധിപരമായാണ് ഇരുവീടുകളിലും കവർച്ച നടത്തിയിട്ടുള്ളത്. സ്വകാര്യ ആശുപത്രിക്ക് സമീപം 24മണിക്കൂറും ആളനക്കമുണ്ടായിട്ടും പ്രതികളെക്കുറിച്ചൊരു സൂചനയും ലഭിച്ചിട്ടില്ല. വ്യവസായിയുടെ വീട്ടിലാകട്ടെ ആൾത്താമസമുണ്ടായിരുന്നെങ്കിലും കൊള്ളയ്ക്ക് ശേഷമാണ് സംഭവം അറിഞ്ഞത്. വിരലടയാള വിദഗ്ദ്ധരെത്തിയിട്ടും ഫലമുണ്ടായില്ല. അമേരിക്കൻ മലയാളിയുടെ വീട്ടിൽ കവർച്ചയ്ക്കുപയോഗിച്ച കമ്പിപ്പാര കിട്ടിയിട്ടുണ്ട്. വ്യവസായിയുടെ വീട്ടിൽ ഒന്നും ഉപേക്ഷിക്കാതെയാണ് മോഷ്ടാക്കൾ മുങ്ങിയത്.
തുമ്പാകുമോ സി.സി.ടി.വി
വ്യവസായിയുടെ ഇരുനില വീടിന്റെ പുറത്തെ കോണിപ്പടി കയറി മുകളിലെത്തിയ മോഷണ സംഘം ഗ്ലാസ് ചില്ല് വിദഗ്ദ്ധമായി പൊട്ടിച്ചാണ് വീടിനുള്ളിൽ പ്രവേശിച്ചത്. പിന്നീട് മുകളിലെ രണ്ട് മുറികളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കൊള്ളയടിച്ചു. അതിരാവിലെയാണ് മോഷണമെന്നാണ് കരുതുന്നത്. മുകൾ നിലയിൽ താമസിച്ചിരുന്ന വ്യവസായിയുടെ മക്കൾ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. താഴെ നിലയിൽ പ്രായമായ മാതാപിതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമീപത്തെ സി.സി.ടി.വികൾ മൊത്തം അരിച്ച് പൊറുക്കിയെങ്കിലും മോഷ്ടാവിലേക്ക് എത്തത്തക്ക ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, മറ്റൊരു സി.സി.ടിവി പരിശോധിച്ച പൊലീസിന് സംശയിക്കത്ത ഒരു ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇത് തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
വിവരത്തിന് കമ്മിഷൻ
രാവിലെ ആക്രിപെറുക്കിയും മറ്റുമായി കറങ്ങി നടന്ന് ആൾത്താമസമില്ലാത്ത വീടുകൾ നോക്കിവച്ച്, ഈ വിവരം മോഷ്ടാക്കൾക്ക് പറഞ്ഞുനൽകുന്നവരും കൊച്ചിനഗരത്തിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. സ്ഥിരം മദ്യപരായ ഇത്തരക്കാർക്ക് കൃത്യമായ വിവരം കൈമാറുന്നതിന് മോഷ്ടാക്കൾ കമ്മിഷൻ നൽകാറുണ്ടത്രേ. ചില കള്ളന്മാർ ആക്രിപെറുക്കുന്നവരായിട്ടും നഗരത്തിൽ ചുറ്റിയടിക്കാറുണ്ട്. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |