കൊച്ചി: ഇടപ്പള്ളി - മൂത്തകുന്നം ദേശീയപാത വികസനം എങ്ങുമെത്താതെ നീളുന്നു. 31 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനുള്ളതിൽ 22.20 ഹെക്ടർ മാത്രമാണ് ഏറ്റെടുത്തത്. കഴിഞ്ഞ ആഗസ്റ്റിനു ശേഷം ഒരിഞ്ചു പോലും ഏറ്റെടുക്കാൻ അധികൃതർക്കായില്ല. 30ഹെക്ടറും സ്വകാര്യ ഭൂമിയാണ്. ഇതുവരെ 880കോടി രൂപ നഷ്ടപരിഹാരമായി നൽകി. ഇതിൽ 380കോടി രൂപ നൽകിയത് കഴിഞ്ഞ മാസമാണ്.
സ്ഥലമേറ്റെടുപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുമെന്നും നഷ്ടപരിഹാര വിതരണം ഒരുമാസംകൊണ്ട് തീർക്കുമെന്നുമാണ് ലാൻഡ് അക്വിസിഷൻ വിഭാഗത്തിന്റെ അവകാശവാദം. നഷ്ടപരിഹാരം അനുവദിക്കുന്നതിന് ആവശ്യമായ മുഴുവൻ രേഖകളും ലഭ്യമല്ലാത്തതാണു കാലതാമസം നേരിടുന്നതിനു കാരണമെന്നും ഇവർ വാദിക്കുന്നു.
ഇതേത്തുടർന്ന് സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും പ്രത്യേക പരിഗണന നൽകി പെട്ടെന്ന് ലഭ്യമാക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇക്കാര്യങ്ങൾ വിലയിരുത്താൻ കളക്ടർ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു. അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഡോ.ജെ.ഒ. അരുൺ, എൽ.എ ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ, ജില്ലാ രജിസ്ട്രാർ എ.ബി. ജോർജ്, ദേശീയപാത പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ജയരാജൻ തുടങ്ങി നിരവധി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ലക്ഷ്യമിട്ടത് 2021ൽ പൂർത്തിയാക്കാൻ
2021ൽ പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള ഭാഗത്തെ കൊടുംവളവുകളിലും മറ്റും അപകടങ്ങൾ തുടർക്കഥയായതോടെയാണ് പാതവികസനത്തിന് തുടക്കമായത്. 2005ലായിരുന്നു വിഭാവനം ചെയ്തത്. 2018 മുതലാണ് പാത വികസനം സംബന്ധിച്ച നടപടികൾക്ക് വീണ്ടും അനക്കം വെച്ചത്.
നിലയ്ക്കാത്ത എതിർപ്പ്
പ്രദേശവാസികളുടെയും വ്യാപാരികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ശക്തമായ എതിർപ്പുകൾ ഇപ്പോഴുമുണ്ട്. പാത വികസിപ്പിക്കൽ വേണ്ടെന്നും ആകാശപാത മതിയെന്നുമായിരുന്നു ഇവരുടെ പക്ഷം.
ഇതുവരെ
സ്ഥലമേറ്റെടുപ്പ് അറിയിപ്പ്
സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു
ഏറ്റെടുപ്പ്
നഷ്ടപരിഹാരം പ്രഖ്യാപിച്ചു നൽകി (880കോടി നൽകി)
നിർമ്മാണ ജോലിക്ക് ടെൻഡർ നൽകി
ഇനി
സ്ഥലമേറ്റെടുപ്പും നഷ്ടപരിഹാരം നൽകലും പൂർത്തീകരിക്കണം
എൻ.എച്ച്.എ.ഐയ്ക്ക് കൈമാറൽ
കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ
ചേരാനല്ലൂർ, കോട്ടുവള്ളി, വരാപ്പുഴ, വടക്കേക്കര, ആലങ്ങാട് പഞ്ചായത്തുകൾ, പറവൂർ മുൻസിപ്പാലിറ്റി
ഇടപ്പള്ളി, മൂത്തകുന്നം
ആകെ ദൂരം- 24.8 കിലോമീറ്റർ
വീതി- 45 മീറ്റർ
ടെൻഡർ ക്ഷണിച്ചത് - ജുലായ് 6, 2021
എസ്റ്റിമേറ്റ് തുക- 1,501.47കോടി
ടെൻഡർ - ദേശീയപാതാ വികസനത്തിന്റെ എറണാകുളത്തെ ടെൻഡർ ഓറിയന്റൽ കൺസ്ട്രക്ട്ഷൻസിനാണ്.
സ്ഥലമേറ്റെടുപ്പും നഷ്ടപരിഹാരവും എത്രയും വേഗം പൂർത്തിയാക്കും. ഇനി കാലതാമസമുണ്ടാകില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഡോ. അരുൺ ജെ.ഒ
ഡെപ്യൂട്ടി കളക്ടർ
ദേശീയപാത ലാൻഡ് അക്വിസിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |