കോലഞ്ചേരി: കപ്പക്കർഷകരുടെ കണ്ണീരിന് ആശ്വാസമായി കപ്പവിലയിൽ കുതിപ്പ്. നാട്ടിൻപുറങ്ങളിൽ ചില്ലറവില കിലോ 35 ലെത്തി. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കപ്പവിലയിൽ ഇത്രയും വർദ്ധ ഉണ്ടാകുന്നത്. കൊവിഡ് കാലത്ത് വിലയിടിഞ്ഞ് വൻ നഷ്ടമുണ്ടായ കഥയാണ് കർഷകർക്ക് പറയാനുള്ളത്. ലോക്ക്ഡൗണിൽ വിളവെടുക്കാറായ കപ്പ സൗജന്യമായി വരെ പറിച്ചുനൽകി തോട്ടം ഒഴിവാക്കിയവരുമുണ്ട്. സി.എഫ്.എൽ.ടി.സികൾ വഴി കൊവിഡ് രോഗികൾക്ക് സൗജന്യമായും സന്നദ്ധസംഘടനകൾ വഴി നാട്ടുകാരിലെത്തിച്ചുമൊക്കെയാണ് കപ്പ കൊടുത്തു തീർത്തത്. വില 15-20 വരെയായി താഴ്ന്നിരുന്നു. ഇതോടെ പലരും കൃഷി ഉപേക്ഷിക്കാൻ വരെ തയ്യാറായി
കപ്പക്കർഷകർ വ്യാപകമായി പിൻവാങ്ങിയതോടെ കപ്പത്തണ്ടിനും ക്ഷാമമായി. ഇത് ഇക്കുറി കൃഷിയിറക്കിനേയും ബാധിച്ചു. തണ്ട് വില പത്ത് രൂപയുണ്ട് ഇപ്പോൾ. കപ്പ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായതും തണ്ടിന് ഡിമാൻഡ് സൃഷ്ടിച്ചിട്ടുണ്ട്. കൃഷി ചെലവ് കുറവുള്ളതാണ് കർഷകർ കപ്പക്കൃഷിയിലേക്ക് തിരിയുന്നതിന്റെ മുഖ്യകാരണം. തൊഴിലാളികളെ ആശ്രയിക്കാതെ കൃഷി മുന്നോട്ട് കൊണ്ടുപോകാമെന്നതും ആകർഷണമാണ്. രോഗബാധകൾ കുറവും കാര്യമായ പരിചരണവും വേണ്ട. നിലവിൽ സിലോൺ, ആമ്പക്കാടൻ ഇനങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാർ. ശ്രീജയ, ശ്രീവിജയ, ശ്രീഹർഷ, നിധി, വെള്ളായനി ഹൃസ്വ, ശ്രീരേഖ, ശ്രീപ്രഭ, ശ്രീവിശാഖം, എം ഫോർ, എച്ച് 97 എന്നിങ്ങനെ ആറു മാസം മുതൽ ഒരു വർഷം വരെ വിളവെടുപ്പ് സമയമുള്ള കപ്പകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
ബേക്കറികളിൽനിന്ന് കപ്പ ചിപ്സുകൾ പൂർണ്ണമായും ഒഴിവാക്കി. കപ്പ വിലക്കയറ്റത്തിൽ ഈ ഒരു ചിപ്സിനായി മാത്രം വില ഉയർത്തുന്നത് മറ്റ് കച്ചവടങ്ങളെ ബാധിക്കും.
ജിൻസ് ജോയി
ആലപ്പാട്ട് ഫുഡ്സ് ആൻഡ് ബീവറേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |