കൊച്ചി: സിനിമാ നിർമ്മാതാവും നടനുമായ കെ.പി. സിറാജുദ്ദീൻ നേതൃത്വം നൽകിയ സ്വർണക്കടത്തിൽ കൂടുതൽപേർ പണം നിക്ഷേപിച്ചതായി കസ്റ്റംസ് കണ്ടെത്തൽ. ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ തൃക്കാക്കര മുൻസിപ്പൽ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിം കുട്ടിയുടെ മകൻ എ.ഇ ഷാബിനും സുഹൃത്തുക്കളും കൂടാതെയുള്ളവരാണിവർ. നിക്ഷേപകരുടെ വിശദാംശങ്ങളും മുടക്കിയ തുകയുടെ കണക്കുകളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്.
രാജ്യത്തെ വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി സിറാജുദ്ദീൻ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. സ്വർണം ആരു കൈപ്പറ്റി, പണം നിക്ഷേപിച്ചതാരെല്ലാം എന്നാണ് ഇനി അറിയാനുള്ളത്. ഇതിന് സിറാജുദ്ദീനെ ചോദ്യം ചെയ്തേതീരൂ. വിദേശത്തേക്ക് കടന്ന ഇയാൾ ഒളിവിലാണ്. സിറാജുദ്ദീനെ എത്രയും വേഗം കേരളത്തിൽ എത്തിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ കസ്റ്റംസ് നടത്തുന്നത്.
ഷാബിന്റെ മൊഴിക്ക് പിന്നാലെ കേസിൽ കസ്റ്റഡിയിലെടുത്ത ഇയാളുടെ സുഹൃത്തുക്കളായ മുപ്പത്തടം സ്വദേശി അഫ്‌സൽ, പാലച്ചുവട് സ്വദേശി സുധീർ എന്നിവരെ മണിക്കൂറുകൾ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. മേയ് 11ന് വീണ്ടും ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. 35 ലക്ഷം രൂപയാണ് ഇവർ നിക്ഷേപിച്ചത്. 65 രൂപ ഷാബിനും സ്വർണക്കടത്തിനായി നൽകി. ഷാബിന്റെ മൊഴിയെ തുടർന്ന് കസ്റ്റംസ് രണ്ടുപേരെയും വിളിപ്പിക്കുകയായിരുന്നു. പണം നിക്ഷേപിച്ചതല്ലാതെ കള്ളക്കടത്ത് സംഘത്തെക്കുറിച്ച് ഇരുവർക്കും വ്യക്തമായ ധാരണയില്ല. ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകളും ലഭിച്ചിട്ടില്ല.
നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ നടത്തിയ പരശോധനയിലാണ് ഇറച്ചിവെട്ട് യന്ത്രത്തിൽ കടത്താൻ ശ്രമിച്ച രണ്ട് കലോ 232 ഗ്രാം സ്വർണ്ണം പിടികൂടുന്നത്. തുരുത്തുമ്മേൽ എന്റർപ്രൈസസിന്റെ പേരിലായിരുന്നു ഇറക്കുമതി. ഈ സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാളാണ് ഷാബിൻ. സിറാജുദ്ദീനാണ് ഷാബിനെ സ്വർണക്കടത്തിലേക്ക് എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |