കൊച്ചി: വോട്ടുപിടുത്തത്തിന്റെ തിരക്കിട്ട ഓട്ടത്തിനിടെ തൃശൂർ പൂരക്കാഴ്ച നഷ്ടമായെങ്കിലും തൃക്കാക്കരയിൽ വിജയപ്പൂരം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് ഇടത്, വലത് മുന്നണി സ്ഥാനാർത്ഥികൾ. പൂരസ്‌മരണ പങ്കുവച്ചാണ് ഇരുവരും ഇന്നലെ പ്രചാരണത്തിനിറങ്ങിയത്.
ജൂൺ മൂന്നിന് പൂരമെന്ന് ഡോ. ജോ
തൃശൂർ പൂരത്തിന് ഇക്കുറി പോകണമെന്ന് കരുതിയതാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പ് ചൂടിൽ അതെല്ലാം ഒഴിവാക്കേണ്ടിവന്നു. ജൂൺ മൂന്നിന് ഏറെ ആശംസകൾ ആസ്വദിച്ച് താൻ പൂരം കൂടും. വോട്ടർമാരുടെ ആവേശം പ്രതിദിനം വർദ്ധിക്കുകയാണെന്നത് ഊർജം പകരുന്നുണ്ട്. വിവാദമല്ല, വികസനം തന്നെയാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. തൃക്കാക്കരയ്ക്ക് വികസനത്തേരിലേറാൻ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷവും മണ്ഡലത്തിൽ വികസനം എത്തിയിട്ടില്ല. ഇക്കുറി അതിനെല്ലാം അവസരമാണ് മണ്ഡലത്തിന് കിട്ടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പി.ടിക്കൊപ്പം പൂരം കൂടിയ ഓർമ്മയിൽ ഉമ
തൃശൂർ പൂരവും പൂരക്കാഴ്ചകളും എന്നും മധുരമുള്ള ഓർമ്മകളാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. താൻ പൂരപ്രേമിയായതിനാൽ തിരക്കുകൾക്കിടയിലും പി.ടി തോമസ് പൂരത്തിന് പോകാൻ സമയം മാറ്റിവയ്ക്കുമായിരുന്നു. ഇലഞ്ഞിത്തറമേളവും കുടമാറ്റവും പി.ടിക്ക് പ്രിയപ്പെട്ടതായിരുന്നു. വർണാഭമായ വെടിക്കെട്ടായിരുന്നു തനിക്ക് പ്രിയം. കുടുംബസമേതം ഓരോ പൂരവും കണ്ടിറങ്ങിയ ഓർമ്മകളാണ് മനസ് നിറയെ.
കൊവിഡ് നമ്മെ വിട്ട് പിരിഞ്ഞിട്ടില്ല. ആഘോഷങ്ങൾക്കിടയിലും ആരോഗ്യം ശ്രദ്ധിക്കണമെന്ന ഓർമ്മപ്പെടുത്തലോടെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ പൂരം ആശംസകൾ ഉമ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |