കൊച്ചി: ജില്ലയിൽ രണ്ടു ദിവസമായി പെയ്ത ശക്തമായ മഴയ്ക്ക് നേരിയ കുറവ്. ഇന്നലെയും മഴ തുടർന്നെങ്കിലും ശക്തമായില്ല. ഇടവിട്ട് പെയ്ത ചെറുമഴയിൽ മറ്റ് നാശനഷ്ടങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തില്ല. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ഒരു ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. 14 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. നാല് പുരുഷന്മാരും 16 സ്ത്രീകളും 10 കുട്ടികളും ക്യാമ്പിൽ തുടരുകയാണ്. കണയന്നൂർ താലൂക്കിലെ തൃക്കാക്കരയിലെ വാർഡ് എട്ടിൽ 40 അടി ആഴമുള്ള പൊതുകിണർ മഴയിൽ ഇടിഞ്ഞു താഴ്ന്നു. റെഡ് അലർട്ട് പിൻവലിച്ചതോടെ ജില്ലയുടെ ആശങ്ക മാറിയെന്നും ജാഗ്രത തുടരുന്നുണ്ടെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
കടലാക്രമണ സാദ്ധ്യത; തീരദേശത്ത് ജാഗ്രത
ഇന്നലെ മുതൽ വ്യാഴാഴ്ച വരെ കടൽ പ്രക്ഷുബ്ധമാവാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11മുതൽ ഉച്ചയ്ക്ക് 2വരെയും, രാത്രി 10.30മുതൽ അർദ്ധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാദ്ധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാദ്ധ്യതയുള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വയ്ക്കണമെന്നും മത്സ്യത്തൊഴിലാളികൾക്കുള്ള മത്സ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നുമാണ് നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |