കൊച്ചി: പോരാട്ടച്ചൂട് മുറുകുന്ന തൃക്കാക്കരയിൽ ദേശീയ നേതാക്കളെ രംഗത്തിറക്കി കളംപിടിക്കാൻ അണിയറ നീക്കങ്ങളുമായി മുന്നണികൾ. ഉപതിരഞ്ഞെടുപ്പുകളിലെ പ്രചാരണങ്ങൾക്ക് സാധാരണയായി ദേശീയ നേതാക്കൾ എത്താറില്ലെങ്കിലും തൃക്കാക്കര രാഷ്ട്രീയ കേരളത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചതോടെയാണ് ഇതിനായി മുന്നണികൾ കരുനീക്കുന്നത്.
എൽ.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പ്രചാരണത്തിന് ചുക്കാൻ പിടിക്കുകയും മന്ത്രിമാരും എം.എൽ.എമാരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്. തൃക്കാക്കര പിടിച്ച് സീറ്റെണ്ണത്തിൽ സെഞ്ചുറി തികയ്ക്കാനൊരുന്ന എൽ.ഡി.എഫ് ഇതിനു പുറമേയാണ് ദേശീയ നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി. രാജ തുടങ്ങിയവരെ എത്തിക്കാൻ ശ്രമിക്കുന്നത്. നിലവിൽ ഇവരുടെ ആരുടെയും ഡേറ്റ് തീരുമാനിക്കപ്പെട്ടിട്ടില്ലെന്നാണ് ഇടത് നേതാക്കൾ നൽകുന്ന വിവരം. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ അടുത്ത ദിവസങ്ങളിൽ പ്രചാരണത്തിനെത്തും.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ എത്തിക്കാൻ യു.ഡി.എഫ് ക്യാമ്പും തീവ്രശ്രമങ്ങൾ നടത്തുന്നുണ്ട്. ഇവരുടെയും പ്രചാരണ തീയതികൾ വ്യക്തമായിട്ടില്ല. ദേശീയ നിർവാഹക സമിതിയംഗം എ.കെ. ആന്റണിയും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അടുത്ത ദിവസങ്ങളിൽ മണ്ഡലത്തിലെത്തും. ഉപതിരഞ്ഞെടുപ്പായതിനാൽ ദേശീയ നേതാക്കളെ കളത്തിലിറക്കുന്നില്ലെന്ന് ബി.ജെ.പി പറയുന്നുണ്ടെങ്കിലും സ്മൃതി ഇറാനിയെ എത്തിക്കാൻ അവരും ശ്രമിക്കുന്നുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരൻ മണ്ഡലത്തിൽ പര്യടനം നടത്തിയിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദർശനവും ആം ആദ്മി ട്വന്റി-20 സഖ്യവും തിരഞ്ഞെടുപ്പ് ചർച്ചയുടെ ചൂട് വർദ്ധിപ്പിച്ചതോടെയാണ് ഇടതു-വലതു മുന്നണികളും ബി.ജെ.പിയും ദേശീയ നേതാക്കളെ എത്തിക്കാൻ നെട്ടോട്ടമോടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |