മമ്മൂട്ടിയെ കണ്ട് എ.എൻ.ആർ
മെഗാ സ്റ്റാറിനെ കണ്ട് വോട്ട് ഉറപ്പിച്ചായിരുന്നു ഇന്നലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ പ്രചാരണം. 'നിങ്ങള് നമ്മുടെ സുഹൃത്തല്ലേ, എല്ലാ ആശംസകളും' ഇതായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണനോട് നടൻ മമ്മൂട്ടിയ്ക്ക് കണ്ട നിമിഷം തന്നെ പറയാൻ ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് മകൻ ദുൽഖറിന്റെ വൈറ്റില ജനത റോഡിലെ വീട്ടിലെത്തി സ്ഥാനാർത്ഥി മമ്മൂട്ടിയെ കണ്ടത്. നിർമ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ മാമംഗലം അഞ്ചുമന ക്ഷേത്ര ദർശനത്തിന് ശേഷമാണ് പര്യടനം ആരംഭിച്ചത്.
വോട്ടുറപ്പിക്കാൻ ചിഞ്ചുറാണി
എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വാഹനപര്യടനം രണ്ടാം ദിവസം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ചെമ്പുമുക്കിൽനിന്ന് ആരംഭിച്ച പര്യടനം കാട്ടാമുറ്റം, വി.ബി. ഗാർഡൻ, കടമക്കേരി തുടങ്ങിയ കേന്ദ്രങ്ങൾ പിന്നിട്ട് മൂലേപ്പാടത്തെത്തിയതോടെ സ്ഥാനാർത്ഥിയെ കണ്ട ആവേശത്തിൽ നാലര വയസ്സുകാരൻ ധൻവിൻ കൊച്ചു കൈകളുയർത്തി വീശി. കുട്ടി സഖാവിന്റെ ആവേശം കണ്ടതോടെ ഡോ.ജോ ജോസഫ് കുഞ്ഞിനെ നേരെ പൊക്കി പര്യടന വാഹനത്തിലേക്ക് കയറ്റി. പിന്നെ ഡോക്ടറങ്കിളിനൊപ്പം വാഹനത്തിൽ നിന്ന് എല്ലാവർക്കും കൈവീശി. സാറ്റ്ലൈറ്റ് ടൗൺഷിപ്പിലും ഭഗത്‌സിംഗ് നഗറിലും ഡോക്ടറെത്തിയ സന്തോഷത്തിൽ കേക്കുകൾ മുറിച്ചാണ് ആഘോഷിച്ചത്.
ശുചീകരണതൊഴിലാളികളെ കണ്ട് ഉമ തോമസ്
തൃക്കാക്കര നഗരസഭയിലെ ഹരിത കർമ്മ സേനയിലെ ശുചീകരണ തൊഴിലാളികളെ നേരിൽ കണ്ടായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പ്രചാരണം ആരംഭിച്ചത്. പത്തുവർഷമായിട്ടും സ്ഥിരപ്പെടുത്താത്ത കാര്യത്തിൽ അവരുടെ പരാതി കേട്ട ഉമ കൂടെ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി. തുടർന്ന് കടവന്ത്ര മണ്ഡലത്തിലെ പര്യടനം കതൃക്കടവിൽ നിന്ന് ആരംഭിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജംഗ്ഷൻ, ഇന്ദിര നഗർ വഴി പുതിയ റോഡിലായിരുന്നു സമാപനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |