കൊച്ചി: ബൂത്തിലേക്ക് എത്താൻ അഞ്ചുദിവസം മാത്രം ബാക്കി നിൽക്കെ അവസാന വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ.
പ്രചാരണം കൊഴുപ്പിച്ച്
എ.എൻ.ആർ
പി.സി. ജോർജിനെ അറസ്റ്റ് ചെയ്തതിന്റെ ഭാഗമായി ഉണ്ടായ പ്രതഷേധത്തെ തുടർന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. പടമുകൾ ഇന്ദിര ജംഗ്ഷനിൽ ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പര്യടനം ഉദ്ഘടനം ചെയ്തു. കാക്കനാടാണ് ബുധനാഴ്ച ദിന പര്യടനം പൂർത്തിയാക്കി.
സ്റ്റേഡിയത്തിലെത്തി ഉമ
യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ഇന്നലത്തെ പ്രചാരണം കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ചു. കെ.പി.സി.സി മൈനോറിറ്റി സെൽ നടത്തിയ കൂട്ടയോട്ടത്തിൽ പങ്കെടുത്തുകൊണ്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. പാലാരിവട്ടം മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം പാലാരിവട്ടം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കറുകപ്പള്ളിയിൽ സമാപിച്ചു.
വാഹനങ്ങളുടെ
അകമ്പടിയിൽ ജോ
തൃക്കാക്കര ജുമാ മസ്ജിദിന് സമീപത്ത് നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ പര്യടനം ആരംഭിച്ചത്. ഇരുചക്ര വാഹനങ്ങളിലെത്തി മുദ്രാവാക്യം വിളികളോടെ ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ വനിതകളെത്തി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം അമ്പാടിമൂലയിൽ പര്യടനം സമാപിച്ചു
വർഗീയതയോട് വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി
കൊച്ചി: ഇടതുപക്ഷം ഭരിക്കുമ്പോൾ നാട്ടിൽ മതനിരപേക്ഷതയ്ക്ക് പോറലേൽക്കുന്നതൊന്നും സംഭവിക്കരുതെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്രയിൽ നടന്ന ഉപതിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പി.സി. ജോർജ് വിഷയത്തിലെയും ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിലെയും പൊലീസ് നിലപാട് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ എല്ലാത്തരം വർഗീയതയും പ്രശ്നമാണ്. നഷ്ടമുണ്ടാകുന്നത് നാടിനു മാത്രമാണ്.രാജ്യത്ത് വർഗീയ സംഘർഷങ്ങൾ വളർത്താനാണ് ബി.ജെ.പിയും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. അതിന് ആരാധനാലയങ്ങളെ വരെ ഉപയോഗിക്കുന്നു. കോൺഗ്രസ് അതിന് കൂട്ടു നിൽക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് കോൺഗ്രസ് തിരിച്ചറിയണം.
നടി ആക്രമിക്കപ്പെട്ട കേസിലെ ആരോപണങ്ങൾ കോൺഗ്രസ് കുതന്ത്രങ്ങളുടെ ഭാഗമാണ്. 2017മുതൽ അതിജീവിതയായ നടിക്കൊപ്പമാണ് സർക്കാർ. കേസിൽപ്പെട്ടയാളെ പ്രതിയാക്കാതിരിക്കാൻ വരെ ശ്രമം നടന്നുവെന്നാണ് പ്രചാരണം. അങ്ങനെയുള്ള ആ ആൾ 85 ദിവസമാണ് ജയിലിൽ കഴിഞ്ഞതെന്ന് മറക്കരുത്. യു.ഡി.എഫ് ആണ് ഭരിച്ചിരുന്നതെങ്കിൽ ഇത് നടക്കുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പിയെ വളർത്താനും വലുതാക്കാനും കോൺഗ്രസ് വളരെ വലിയ സംഭാവനകൾ നൽകിയെന്ന് പിണറായി പറഞ്ഞു. സി.പി.ഐ കടവന്ത്ര ലോക്കൽ സെക്രട്ടറി പി.എസ്. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, കെ.വി. തോമസ്തുടങ്ങിയവർ സംബന്ധിച്ചു.
പോസിറ്റീവ് ഫോറം
പിന്തുണ എൽ.ഡി.ഫിന്
കൊച്ചി: കേരളാ കോൺഗ്രസ് (ജെ) വിട്ട പ്രവർത്തകർ ചെർന്ന് രൂപീകരിച്ച ടി.എം. ജേക്കബ് പോസിറ്റീവ് ഫോറം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള കോൺഗ്രസ് (ജെ) ചെയർമാനായ അനൂപ് ജേക്കബ് പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ടി.എം. ജേക്കബിന്റെ പ്രതിമ സ്ഥാപിക്കാൻ ഉമ്മൻചാണ്ടി സർക്കാർ ബഡ്ജറ്റിൽ പണം അനുവദിച്ചെങ്കിലും വാങ്ങിയെടുക്കാൻ കഴിഞ്ഞില്ല. ഒന്നാം പിണറായി സർക്കാരും പണം നീക്കിവച്ചെങ്കിലും സമാനമായിരുന്നു സ്ഥിതി. ഉപതിരഞ്ഞെടുപ്പ് നടക്കെ കുടുംബ സമ്മേതം ടൂറിലാണ് അനൂപ്. അടുത്ത ദിവസം കൊച്ചിയിൽ യോഗം വിളിക്കുമെന്നും ഭാരവാഹികളായ കെ.ജി. പുരുഷോത്തമൻ, ലാലു വർഗീസ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |