കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മകൻ മരിച്ച് 19 വർഷമായിട്ടും ആശ്രിത നിയമനവും പെൻഷനും ലഭ്യമാകാതെ മാതാപിതാക്കൾ.
പള്ളുരുത്തി നമ്പ്യാപുരം കണ്ണോത്ത് വീട്ടിൽ ശശീന്ദ്ര ബോസിനും ഭാര്യ അമ്മിണിക്കുമാണ് ദുരവസ്ഥ. 2001 ജൂലായ് മൂന്നിനാണ് പൊലീസ് കോൺസ്റ്റബിളായ മകൻ കെ.എസ്. നികേഷ് മരിച്ചത്. വിവാഹിതനായി മൂന്ന് മാസം കഴിഞ്ഞപ്പോഴായിരുന്നു മരണം. അതിനു ശേഷം രണ്ടര വർഷം അദ്ദേഹത്തിന്റെ ഭാര്യ പെൻഷൻ വാങ്ങി. പിന്നീട് അവർ മറ്റൊരു വിവാഹം കഴിച്ചു. പെൻഷനും ആശ്രിത നിയമനവും തനിക്ക് വേണ്ടെന്ന് അവർ രേഖാമൂലം സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു.
നികേഷിന്റെ വരുമാനത്തിലായിരുന്നു മാതാപിതാക്കളും ഇളയ സഹോദരനും മുന്നോട്ട് പോയിരുന്നത്. അതിനാൽ പെൻഷൻ തങ്ങൾക്കും ആശ്രിത നിയമനം ഇളയ സഹോദരനും നൽകണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ തുടങ്ങിയ മുഖ്യമന്ത്രിമാർക്ക് മുന്നിൽ തന്റെ ആവശ്യവുമായി ശശീന്ദ്രബോസ് പലവട്ടം കയറിയിറങ്ങി. നിരവധി പരാതികൾ നൽകിയിട്ടും പരിഹാരം മാത്രമുണ്ടായില്ല.
ഇപ്പോൾ ശശീന്ദ്രന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ഗവർണർക്കുൾപ്പെടെ നിവേദനം നൽകിയിരുന്നു. ഏറ്റവുമൊടുവിലായി മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി. രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്ക് നിവേദനം നൽകി നീതിക്കായി കാത്തിരിക്കുകയാണ് ഇദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |