കൊച്ചി: വെണ്ണല മതവിദ്വേഷ പ്രസംഗ കേസിൽ മുൻ പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പാലാരിവട്ടം ജംഗ്ഷൻ നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി. പി.സി. ജോർജിനെ എതിർത്ത് പി.ഡി.പി പ്രവർത്തകരും അനുകൂലിച്ച് ബി.ജെ.പി പ്രവർത്തകരും നേതാക്കളും എത്തിയതോടെ അന്തരീക്ഷം മണിക്കൂറോളോളം മുൾമുനയിലായി.
കൊടിയും ഫ്ലക്സുകളും ഉയർത്തി പി.ഡി.പി പ്രവർത്തകരാണ് ആദ്യമെത്തിയത്. പി.സി. ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയർത്തി സ്റ്റേഷന്റെ മുന്നിലെ ബസ് സ്റ്റോപ്പിന് സമീപത്ത് തമ്പടിച്ചായിരുന്നു പ്രതിഷേധം. ഉച്ചയ്ക്ക് രണ്ടരയോടെ പി.സി. ജോർജ് എത്തുമെന്ന് വിവരം ലഭിച്ചതോടെ പൊലീസ് കളത്തിലിറങ്ങി. പി.ഡി.പി കേന്ദ്ര കമ്മിറ്റി അംഗം മുജീബ് റഹ്മാൻ, എറണാകുളം ജില്ല പ്രസിഡന്റ് അഷ്രഫ് വാഴക്കാല തുടങ്ങിയ നേതാക്കൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. എറണകുളം അസി. പൊലീസ് കമ്മിഷണർ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലായിരുന്നു നടപടി.
മൂന്നോടെ നോബിൾ മാത്യുവിന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ പി.സി. ജോർജിന് ഐക്യദാർഢ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപമാണ് എൻ.ഡി.എ തൃക്കാക്കര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്.
മൂന്നരയോടെ മകൻ ഷോൺ ജോർജിനൊപ്പം പി.സി ജോർജിന്റെ വാഹനമെത്തി. ഇതോടെ കൂടുതൽ ബി.ജെ.പി നേതാക്കളും പ്രവർത്തകരും ഇരച്ചെത്തി. സ്റ്റേഷൻ പരിസരം സംഘർഷ സമാനമായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, തൃക്കാക്കര എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ തുടങ്ങിയവർ എത്തി.
ആലപ്പുഴയിലെ പോപ്പുലർഫ്രണ്ട് റാലിക്കിടെയുണ്ടായ വിദ്യാർത്ഥിയുടെ പ്രകോപന മുദ്രാവാക്യത്തിൽ വേണ്ട നടപടിയെടുത്തിട്ടില്ലെന്നും പി.സി. ജോർജിന് നേരെയുണ്ടായിരിക്കുന്നത് ഇരട്ടനീതിയാണെന്നും ബി.ജെ.പി നേതാക്കൾ വിമർശിച്ചു. തൃക്കാക്കരയിലെ മുസ്‌ലിം വോട്ടുകളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ വായിൽ പിരിവെട്ടിയോയെന്നുമായിരുന്നു എ.എൻ. രാധാകൃഷ്ണന്റെ പ്രതികരണം. ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷന് അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. പി.സി. ജോർജിനെ പൊലീസ് വാഹനത്തിൽ എ.ആർ. ക്യാമ്പിലേക്ക് മാറ്റി. തുടർന്ന് ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |