കൊച്ചി: വികസനം വിഷയമാക്കി ആരംഭിച്ച തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം രാഷ്ട്രീയത്തിനും വിവാദത്തിനും വഴിമാറി മുറുകുന്നു. കെ -റെയിൽ മുതൽ സ്ത്രീസുരക്ഷ വരെ ചർച്ചയായ പ്രചാരണം വ്യക്തികളെ അധിക്ഷേപിക്കുന്നതിൽ വരെ എത്തിനിൽക്കുകയാണ്. വികസനപദ്ധതികൾക്ക് തുടക്കത്തിൽ നൽകിയ ശ്രദ്ധ ഒരു മുന്നണിക്കുമില്ല.
തൃക്കാക്കരയിൽ വികസനം ചർച്ച ചെയ്യാമെന്ന് ആദ്യം അറിയിച്ചത് എൽ.ഡി.എഫാണ്. കൊച്ചിയുടെ വികസനപദ്ധതികൾ തങ്ങളുടെ സംഭാവനയാണെന്ന് യു.ഡി.എഫ് വാദിച്ചു. കെ-റെയിൽ ഉൾപ്പെടെ വികസനപദ്ധതികളാണ് തുടക്കത്തിൽ പ്രചാരണ വിഷയമായത്. മെട്രോ റെയിലിന്റെ ഇൻഫോപാർക്ക് ദീർഘിപ്പിക്കൽ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഇരു മുന്നണികളും ഉന്നയിച്ചു. കേന്ദ്ര പദ്ധതികൾ വഴി നടപ്പാക്കിയ വികസനങ്ങളിൽ എൻ.ഡി.എയും അവകാശവാദം ഉന്നയിച്ചു.
വോട്ടെടുപ്പിന് നാലു ദിവസം മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയമാണ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങൾ. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയിൽ ഹർജി നൽകിയത് പ്രചാരണ വിഷയമായി. സർക്കാർ സ്ത്രീവിരുദ്ധമെന്ന് വരുത്തിത്തീർക്കാൻ യു.ഡി.എഫും എൻ.ഡി.എയും വിഷയം ഏറ്റെടുത്തു.
നടിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ എൽ.ഡി.എഫ് നേതാക്കൾ ആരോപണം ഉന്നയിച്ചതോടെ പ്രതിഷേധം കനത്തു. തുടർന്ന് നടിയുമായി കൂടിക്കാഴ്ച നടത്തി വിഷയം തണുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് തയ്യാറായി. സ്ത്രീപീഡനങ്ങളിൽ ഒത്തുതീർപ്പിന് എൽ.ഡി.എഫ് ശ്രമിക്കുന്നെന്ന ആരോപണം യു.ഡി.എഫും ബി.ജെ.പിയും തുടരുകയാണ്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ അവഹേളനപരമായ വീഡിയോ പുറത്തുവിട്ടെന്ന് എതിർപക്ഷത്തിനെതിരെ എൽ.ഡി.എഫ് ആരോപണം ഉന്നയിച്ചത് രണ്ടു ദിവസമായി പ്രചാരണവിഷയമായി. സ്ഥാനാർത്ഥിയുടേത് എന്നാരോപിച്ചാണ് അവഹേളനപരമായ വീഡിയോ പ്രചരിക്കുന്നത്. യു.ഡി.എഫാണ് വീഡിയോയ്ക്ക് പിന്നിലെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ ഇന്നലെ പ്രതിഷേധവുമായി രംഗത്തിറങ്ങി. വീഡിയോയ്ക്കെതിരെ പരാതിയും നൽകിയിട്ടുണ്ട്.
വീഡിയോയുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിനെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് മറു ആരോപണവും ഉന്നയിച്ചു. ബി.ജെ.പി ഓഫീസിൽ വോട്ട് ചോദിച്ചുകയറിയതാണ് ആരോപണത്തിന് പിന്നിൽ. ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള ബാന്ധവമായി ഇതിനെ എൽ.ഡി.എഫ് ചിത്രീകരിക്കുന്നുണ്ട്. സി.ഐ.ടി.യു ഓഫീസിൽ ഉമ തോമസ് കയറിയ വീഡിയോ പുറത്തുവിട്ടാണ് ഇതിനെ പ്രതികരിച്ചത്.
വരുംദിവസങ്ങളിലും രാഷ്ട്രീയ വിഷയങ്ങൾ പുറത്തെടുത്ത് പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് ലക്ഷ്യം. ഇതിനായി മൂന്നു മുന്നണികളും അണിയറനീക്കങ്ങൾ മുറുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |