കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യചുവടുമുതൽ എൽ.ഡി.എഫിന് സംഭവിച്ച പിഴവുകളാണ് ഡോ.ജോ ജോസഫിന്റെ ദയനീയ പരാജയത്തിൽ കലാശിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ യു.ഡി.എഫ് ഒറ്റസ്വരത്തിൽ ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ആദ്യമേ രംഗത്തിറങ്ങിയിരുന്നു.
തൊട്ടുപിന്നാലെ സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.എസ്.അരുൺകുമാറാണ് സ്ഥാനാർത്ഥിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ എം.എൽ.എയുൾപ്പെടെ പാർട്ടി അണികൾ തന്നെ പ്രചരിപ്പിച്ചു. ചുവരെഴുത്തുകൾ വരെ നടത്തിയ ശേഷമാണ് അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ലിസി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ.ജോ ജോസഫിനെ പാർട്ടി അവതരിപ്പിക്കുന്നത്. അണികൾക്കിടയിൽ തന്നെ ഇത് വലിയ അതൃപ്തിയായി. വോട്ടുകളിൽ അതും പ്രതിഫലിച്ചിരിക്കാം. ക്രൈസ്തവരെ പാർട്ടി സ്ഥാനാർത്ഥികളായി കെട്ടിയിറക്കുന്നതിലെ അണികളുടെ അമർഷവും വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്.
ശക്തമായ കെ-റെയിൽ വിരുദ്ധസമരം നടന്ന ജില്ലയിൽ സർക്കാരിന്റെ വികസനനയമെന്ന പേരിൽ പദ്ധതി തുടക്കത്തിൽ ചർച്ചാവിഷയമാക്കിയതും തിരിച്ചടിച്ചു. തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗമല്ലാത്ത പദ്ധതിയെ ഇവിടുത്തെ വികസന സവപ്നമായി കൊണ്ടുവന്ന് അപ്രിയമുണ്ടാക്കി.
മണ്ഡലത്തിലെ അണികളിലും ജനങ്ങളിലും പി.ടി കുറഞ്ഞകാലം കൊണ്ട് സൃഷ്ടിച്ച സ്വാധീനം വിലയിരുത്തുന്നതിൽ ഇടതുമുന്നണിക്ക് വലിയ വീഴ്ചയുണ്ടായി. സ്വതസിദ്ധമായ ശൈലിയിൽ പാർട്ടി ഭേദമെന്യേ ജനമനസുകളിലേക്ക് പി.ടിയുടെ സ്വാധീനമെത്തിയത് സി.പി.എമ്മിന് തിരിച്ചറിയാനായില്ല.
വീട്ടമ്മയെന്ന നിലയിൽ ഒതുങ്ങി ജീവിച്ച ഉമ തോമസിനെ വിലയിരുത്തുന്നതിലും പിഴച്ചു. സ്ത്രീവോട്ടർമാരുടെ പിന്തുണ വലിയ തോതിൽ പിടിച്ചുപറ്റാൻ ഉമയ്ക്കായി. തൃക്കാക്കരയിലെ പ്രസംഗത്തിൽ പി.ടിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശവും അവർക്ക് അനുകൂലമായി ഭവിച്ചുവെന്ന് വേണം കണക്കാക്കാൻ.
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കേരള ജനപക്ഷം നേതാവ് പി.സി.ജോർജിനെതിരെ സർക്കാർ സ്വീകരിച്ച കടുത്ത നടപടികൾ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ സൃഷ്ടിച്ച ഇടതുപക്ഷ വിരുദ്ധവികാരം വോട്ടുകളിൽ പ്രതിഫലിച്ചു.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെയുണ്ടായ ''അവിലും മലരും കുന്തിരിക്കവും വീട്ടിൽ വാങ്ങി സൂക്ഷിച്ചോ"" എന്ന കുഞ്ഞിന്റെ വിവാദ മുദ്രാവാക്യം ക്രൈസ്തവ, ഹിന്ദു മനസുകളിൽ സൃഷ്ടിച്ച മുറിവുകൾ സർക്കാർവിരുദ്ധ വോട്ടുകളായി പരിണമിച്ചുവെന്നും കണക്കാക്കേണ്ടിവരും.
തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ഇടതുസ്ഥാനാർത്ഥിയുടെ പേരിൽ ഇറങ്ങിയ വ്യാജവീഡിയോ തിരഞ്ഞെടുപ്പ് വിഷയമാക്കാൻ നടത്തിയ ശക്തമായ ഇടതുമുന്നണി ശ്രമങ്ങളും പാഴായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |