കൊച്ചി: നരമദ്ധ്യത്തിലെ ചെളിക്കുളമായ എറണാകുളം മഹാരാജാസ് ഹോക്കി ഗ്രൗണ്ട് പുതുമോടിയിലേക്ക്. ആറുകോടി രൂപ മുടക്കിയുള്ള നിർമ്മാണം അടുത്തമാസം തുടങ്ങും. അത്യാധുനിക ടർഫാണ് വരുന്നത്.
ഗ്രൗണ്ട് വീണ്ടെടുക്കണമെന്ന ആവശ്യം ഉയർത്തി കഴിഞ്ഞ ലോക ഒളിമ്പിക്‌സ് ദിവസം മുൻ ഹോക്കി താരങ്ങളുൾപ്പെടെ നെൽവിത്ത് വിതച്ച് പ്രതിഷേധിച്ചിരുന്നു. കായികതാരങ്ങളുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ട മന്ത്രി വി.അബ്ദുറഹ്മാൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പിന്നീട് ഹോക്കി ഗ്രൗണ്ട് നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും പലകാരണങ്ങളായി നിർമ്മാണം നീളുകയായിരുന്നു.
മരം മുറിക്കണം
ഹോക്കി ഗ്രൗണ്ടിലെ മൂന്ന് മരങ്ങൾ മുറിച്ചുമാറ്റും. ഗ്രൗണ്ടിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും ഉടൻ നീക്കും. യൂണിവേഴ്‌സിറ്റി, സംസ്ഥാനതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ വാരിക്കൂട്ടിയ മഹാരാജാസ് കോളേജ് ടീമും ജില്ലാ ടീമും ഏറെ പിന്നിലാണിപ്പോൾ. പരിശീലനത്തിനായി ഗ്രൗണ്ടില്ലാത്തതാണ് തിരിച്ചടി. നിലവിൽ മാസ്റ്രേഴ്സ് ഹോക്കി താരങ്ങൾക്കും പരിശീലനത്തിന് ഗ്രൗണ്ടില്ല.
രണ്ടുലക്ഷം ഒഴുകിപ്പോയി
രണ്ടുവർഷം മുമ്പ് ഹോക്കി താരങ്ങൾ രണ്ടുലക്ഷം രൂപ സമാഹരിച്ച് ഗ്രൗണ്ട് നവീകരിച്ചിരുന്നു. തൊട്ടടുത്ത ദിവസം വേനൽമഴയിൽ ഗ്രൗണ്ട് വെള്ളത്തിൽ മുങ്ങി. ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് ദുരിതം പങ്കുവച്ചിട്ടും ഹോക്കി ഗ്രൗണ്ടിനെ ചെളിക്കുണ്ടിൽ നിന്ന് കരകയറ്റാൻ ആരും തയ്യാറായില്ല.
''ഹോക്കി ഗ്രൗണ്ട് നിർമ്മാണം ഉടൻ തുടങ്ങും. ആറുകോടി രൂപ ചെലവിട്ട് അത്യാധുനിക ഹോക്കി ടർഫാണ് നിർമ്മിക്കുന്നത്""
വി.അബ്ദുറഹ്മാൻ,
കായിക വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |