കൊച്ചി: പുതുവൈപ്പ് സർക്കാർ യു.പി.സ്കൂളിന്റെ തിരുമുറ്റം വെറുമൊരു കളിക്കളമല്ല, ആധുനിക മലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ശ്രീകോവിലാണ്. നടുമുറ്റത്ത് എഴുത്തച്ഛന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുള്ള മറ്റൊരു സർക്കാർ വിദ്യാലയവും കേരളത്തിലുള്ളതായി കേട്ടിട്ടില്ലെന്നാണ് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നത്. അഥവാ ഉണ്ടെങ്കിലും ഇതുപോലൊരു പശ്ചാത്തലമുള്ള പ്രതിമ വേറെ ഉണ്ടാകില്ലെന്ന കാര്യത്തിൽ നാട്ടുകാർക്ക് രണ്ടുപക്ഷമില്ല. 32 വർഷം ഈ സ്കൂളിൽ ചിത്രകലാ അദ്ധ്യാപകനായിരുന്ന വിശ്വനാഥൻ പടിയിറങ്ങുന്നതിന് മുമ്പ് സ്വന്തം കരവിരുതിൽ സൃഷ്ടിച്ച് ഭാവിതലമുറയ്ക്ക് സമ്മാനിച്ച അമൂല്യനിധിയാണ് ഈ പ്രതിമ. എഴുത്തോലയും നാരായവും കൈയ്യിലേന്തി സ്കൂൾ കവാടത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന എഴുത്തച്ഛനെ കാണാതെ ആർക്കും ഈ മുറ്റത്ത് കയറാനാവില്ല. നവാഗതരായി കടന്നുവരുന്ന കുരുന്നുകൾക്കുപോലും മലയാള ഭാഷയെക്കുറിച്ചും എഴുത്തച്ഛന്റെ മഹത്വത്തെക്കുറിച്ചുമൊക്കെ വാചാലമായി പറഞ്ഞുകൊടുക്കാൻ ഒരു നിമിത്തമാകുന്നതും ഈ പ്രതിമയാണ്.
വിശ്വനാഥൻ ആറുമാസം മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും പുതുവൈപ്പ് സ്കൂളിലെത്തുന്ന ഏതൊരാളും ഈ മനോഹരശില്പത്തിന്റെ പിന്നിലെ കലാകാരനെ അന്വേഷിക്കാറുണ്ട്. എഴുത്തച്ഛൻ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് ഈ വർഷവും പ്രവേശനോത്സവം ആരംഭിച്ചത്. പറവൂർ തത്തപ്പള്ളി സ്കൂളിൽ കുഞ്ഞുണ്ണി മാഷും കുട്ടികളുമെന്ന പേരിലും മറ്റൊരു പ്രതിമയും വിശ്വനാഥൻ നിർമ്മിച്ചു നല്കിയിട്ടുണ്ട്. എടവനക്കാട് ജയ് ഹിന്ദ് മൈതാനത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന അയ്യങ്കാളിയുടെ പ്രതിമയും വിശ്വനാഥന്റെ സൃഷ്ടിയാണ്. ഇതുകൂടാതെ ഒഴിവുവേളകളിൽ വരച്ചുകൂട്ടിയ നിരവധി ചിത്രങ്ങൾക്കൊപ്പം പരമശിവൻ, ശ്രീബുദ്ധൻ, ഒ.എൻ.വി കുറുപ്പ് തുടങ്ങി പലശില്പങ്ങളും വിശ്വനാഥന്റെ ഞാറയ്ക്കൽ കിഴക്കേ പങ്ങാടുള്ള ചിറത്തറ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതെല്ലാം ഉൾക്കൊള്ളിച്ച് ഒരു പ്രദർശനം സംഘടിപ്പിക്കണമെന്ന ആഗ്രഹം മനസിൽ വച്ചുകൊണ്ടാണ് ആറുമാസം മുമ്പ് ആകസ്മികമായി അദ്ദേഹം വിടപറഞ്ഞത്. വീട്ടമ്മയായ ബിസ്മിയാണ് വിശ്വനാഥന്റെ ഭാര്യ. മക്കൾ: വിപിൻ നാഥ്, ശ്രുതി. ശ്രുതിയും ചിത്രകലാരംഗത്ത് ശ്രദ്ധേയയാണ്. ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ് വിപിൻ നാഥ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |