കൊച്ചി: തിരുവനന്തപുരത്തും കായംകുളത്തും സ്‌കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ പരിശോധന ആരംഭിച്ചു.
വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, ആരോഗ്യം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. പൊതു വിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ ജില്ലയിലെ 992 സ്‌കൂളുകളിലാണ് പരിശോധനകൾ നടത്തുന്നത്. മൂന്ന് വകുപ്പുകളും സംയുക്തമായും പ്രത്യേകമായും പരിശോധനകൾ നടത്തും. മൂന്ന് ദിവസങ്ങൾക്ക് ശേഷം റിപ്പോർട്ടുകൾ ക്രോഡീകരിക്കും.
വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പരിശോധനയ്ക്ക് ജില്ലയിലെ 14 നൂൺ ഓഫീർമാരാണ് നേതൃത്വം നൽകുന്നത്. സ്‌കൂളുകളിലെ പാചകപ്പുര, പാത്രങ്ങൾ,വാട്ടർ ടാങ്ക്, ടോയ്‌ലറ്റുകൾ, ഉച്ചഭക്ഷണ സാമഗ്രികൾ, ഉച്ചഭക്ഷണ സ്ഥലം തുടങ്ങിയവ പരിശോധിക്കും. മുഴുവൻ സ്‌കൂളുകളിലെയും കുടിവെള്ള പരിശോധനയും നടക്കും.
വിദ്യാർത്ഥികൾക്ക് ശുചിത്വ ബോധവത്കരണം നൽകും. പാചകത്തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശീലനമുണ്ടായിരിക്കും. മൂന്നു മാസത്തിലൊരിക്കൽ ഇത്തരം പരിശോധനകൾ തുടരും.
ഉടനടി നടപടി
പരിശോധനകളിൽ പ്രശ്‌നങ്ങളോ ക്രമക്കേടുകളോ കണ്ടെത്തിയാൽ അവിടെ വച്ചുതന്നെ നോട്ടീസ് നൽകും. പ്രശ്‌നം പരിഹരിക്കാൻ ഒരാഴ്ച സമയമാണ് നൽകുക. അതിനു ശേഷവും പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കിൽ കർശന നടപടികൾ ഉണ്ടാകും.
പരിശോധനയിൽ വരുന്നവ
ഉച്ചഭക്ഷണം തയാറാക്കുന്ന ഇടം
അരിയുടെയും മറ്റ് ഭക്ഷ്യോത്പന്നങ്ങളുടെയും നിലവാരം
ബാക്കി വരുന്ന ഭക്ഷണം സംബന്ധിച്ച്
പാചകത്തൊഴിലാളികളുടെയും കുട്ടികളുടെയും വ്യക്തിശുചിത്വം
ഭക്ഷണം നൽകുന്ന പാത്രം
കുടിവെള്ളം
മറ്റ് ക്രമീകരണങ്ങൾ
കർശന പരിശോധനയാണ് നടക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം റിപ്പോർട്ടുകൾ ക്രോഡീകരിക്കും.
ഹണി. ജി. അലക്സാണ്ടർ
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |