ആലുവ: വിദേശത്തയച്ച് മകൾക്ക് ബിരുദാനന്തര ബിരുദമെടുക്കുന്നതിന് പണം കണ്ടെത്താൻ ബാങ്കുകൾ കയറിയിറങ്ങുന്നതിനിടെ പിതാവിന് സംസ്ഥാന സർക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയുടെ ഭാഗ്യകടാക്ഷം. തായിക്കാട്ടുകര ശ്രീനാരായണപുരം തറയിൽ പി.കെ. സുരേഷിനാണ് ബുധനാഴ്ച്ച വൈകിട്ട് നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ എ.യു 750087 നമ്പറിൽ ഒന്നാം സമ്മാനം ലഭിച്ചത്.
സാധാരണ കുടുംബത്തിലെ അംഗമായ സുരേഷ് ഫാക്ടിലെ കരാർ തൊഴിലാളിയാണ്. ഭാര്യ മിനി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുകയാണ്. രണ്ട് മക്കളിൽ മൂത്ത മകൾ ബിരുദ പഠനത്തിന് ശേഷം വിദേശത്ത് ബിരുദാനന്തര ബിരുദമെടുക്കുന്നതിന് നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. ആലുവയിലെ ദേശസാത്കൃത ബാങ്കിൽ നിന്നും വായ്പ ലഭ്യമാക്കുന്നതിന് സുരേഷ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഭാഗ്യദേവത പടികടന്നെത്തിയത്. തായിക്കാട്ടുകരയിലെ സബ് ഏജന്റ് സ്മിജേഷിൽ നിന്നാണ് സുരേഷ് ടിക്കറ്റ് എടുത്തത്. സമ്മാനം ലഭിച്ച ടിക്കറ്റ് ബാങ്കിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |