കൊച്ചി: മെട്രോ നഗര ഹൃദയത്തിലും മനോഹരമായൊരു മുന്തിരിത്തോപ്പുണ്ട്. അവിടെ വിളഞ്ഞുപാകമാകുന്ന മുന്തിരിക്കുലകൾ പറവകൾക്കുള്ളതാണ്. ഹൈക്കോടതിക്ക് സമീപത്തെ 'ഗ്രീൻ ചില്ലി' റെസ്റ്റോറന്റിന്റെ 500 ചതുരശ്ര അടിയിലേറെ വിസ്തീർണ്ണമുള്ള പൂമുഖമാണ് മുന്തിരിവള്ളികളും പാഷൻഫ്രൂട്ടും കൊണ്ട് അലംകൃതം. കൊച്ചിയുടെ മണ്ണും കാലാവസ്ഥയും പൊതുവെ മുന്തിരികൃഷിക്ക് അനുകൂലമല്ല. എങ്കിലും ഒരു പരീക്ഷണമെന്ന നിലയിൽ തുടങ്ങിയ കൃഷി വൻവിജയമായി.
പരമ്പരാഗതമായി മുന്തിരി കൃഷി ചെയ്യുന്ന തമിഴ്നാട്, കർണ്ണാടക പ്രദേശങ്ങളിലുള്ളതുപോലെ വിളവ് കിട്ടുന്നില്ലെങ്കിലും കൊച്ചിയും അത്രമോശമല്ലെന്നാണ് അനുഭവം. മാർച്ച്, എപ്രിൽ മാസങ്ങളിലാണ് ഇവിടുത്തെ മുന്തിരി കായ്ക്കുന്നത്. ഇത്തവണ ജൂൺ ആയിട്ടും പാകമായതുമുൾപ്പെടെ നിരവധി കുലകൾ പന്തലിലുണ്ട്. രാസവളമോ കീടനാശിനിയോ പ്രയോഗിക്കാത്ത തനി ജൈവ ഉത്പന്നവുമാണ്. കോഴിയിറച്ചി കഴുകുന്ന വെള്ളവും മുട്ടത്തോടുമാണ് നിത്യേന നൽകുന്ന പോഷകം. ചാരവും ചാണകവും ഇടയ്ക്കിടെ നൽകും. ഹോട്ടൽ മാനേജർ ബോൾഗാട്ടി സ്വദേശിയായ രതീഷാണ് മുഖ്യപരിചാരകൻ. ഇതോടൊപ്പം ഒരോചുവട് ചാമ്പയും ആത്തയുമുണ്ട്.
മുന്തിരിക്കുലകൾ പഴുത്തുതുടങ്ങിയാൽ അത് തങ്ങളുടെ അവകാശമെന്ന മട്ടിൽ എങ്ങുനിന്നോ അങ്ങാടിക്കുരുവികളും ബുൾബുൾ പക്ഷികളും പറന്നെത്തും. ഇവരുടെ അധിനിവേശത്തോട് തോട്ടക്കാർക്കും പരിഭവമില്ല. അതുകൊണ്ടുതന്നെ സീസണായാൽ ചില പക്ഷികൾ മുന്തിരിപന്തലിൽ തന്നെ കൂടുകൂട്ടി വാസമുറപ്പിക്കും.
പാഷൻഫ്രൂട്ടിൽ കുറയൊക്കെ ശീതള പാനീയത്തിനായി പറിച്ചെടുക്കുന്നുണ്ട്. തിബറ്റൻ, അറബ്, ചൈനീസ് വിഭവങ്ങൾ വിളമ്പുന്ന റസ്റ്റോറന്റ് രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തിക്കുന്നത്. വൈകിട്ട് അകത്തെ എയർകണ്ടീഷൻ മുറികളെക്കാൾ ഉപഭോക്താക്കൾക്ക് ഇഷ്ടം മുന്തിരിപ്പന്തലിൻ ചാരത്തിരിക്കാനാണെന്ന് ഉടമകളിൽ ഒരാളായ ടി.പി.സലീം പറഞ്ഞു. രണ്ടുതലമുറകളായി കൊച്ചിയിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന തലശേരിക്കാരനാണ് സലീം. 12 വർഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്താണ് മുന്തിരിപ്പന്തലിന്റെ തണലിൽ തെങ്ങിൻതടിയും പലകയുമൊക്കെ ഉപയോഗിച്ച് റസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |