പള്ളുരുത്തി: അങ്കണവാടിയിൽനിന്ന് പൂപ്പൽ പിടിച്ച് ഉപയോഗശൂന്യമായ ശർക്കര കണ്ടെത്തിയ സംഭവത്തിൽ ഐ.സി.ഡി.എസ് കൊച്ചി അർബൻ രണ്ടിൽ പൂപ്പൽ കണ്ടെത്തിയ എല്ലാ അങ്കണവാടികളിലെ ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെടുമെന്ന് ശിശുവികസന പദ്ധതി ഓഫീസർ പറഞ്ഞു. ഇടക്കൊച്ചിയിലെ അങ്കണവാടികളിലെ ജീവനക്കാരായ പത്ത് പേർക്ക് മാത്രം ശിശു വികസന പദ്ധതി ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത് വിവാദമായതിനു പിന്നാലെയാണ് നടപടി. അങ്കണവാടികളിൽ പൂപ്പൽ പിടിച്ച ശർക്കര സ്റ്റോക്കുണ്ടെന്ന വിവരം കൗൺസിലിൽ പരാതി ഉയർന്നതോടെ നാല്പതോളം അങ്കണവാടികളിൽ നിന്ന് ഇവ നീക്കം ചെയ്തിരുന്നു. പിന്നീട് വിഷയം കൗൺസിലിൽ ഉയർത്തിയ നഗരസഭാംഗം അഭിലാഷ് തോപ്പിലിന്റെ ഡിവിഷനിലുള്ള അങ്കണവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും മാത്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയതാണ് വിവാദമായത്. ഇതിനു പുറമേ പള്ളുരുത്തി, ഇടക്കൊച്ചി മേഖലകളിലെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരോടും വിശദീകരണം ആവശ്യപ്പെടുമെന്ന് പദ്ധതി ഓഫീസർ അറിയിച്ചു. ടീച്ചർമാർക്ക് നല്കിയിരിക്കുന്ന അതേ കാരണം കാണിക്കൽ നോട്ടീസ് തന്നെയാണ് ഹെൽപ്പർമാർക്കും നൽകിയിരിക്കുന്നത്. സ്റ്റോക്കിന്റെയും കുട്ടികൾക്ക് നല്കിയ ഭക്ഷ്യവസ്തുക്കളുടേയും കണക്കും സ്റ്റോക്കും സൂക്ഷിക്കേണ്ടത് ടീച്ചർമാരാണ്. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം മാത്രമാണ് ഹെൽപ്പർമാർക്കുള്ളത്. നോട്ടീസിന് ടീച്ചർമാർ മാത്രം പറയേണ്ട ചോദ്യങ്ങൾക്ക് എന്ത് മറുപടി പറയുമെന്ന ആശങ്കയിലാണ് ഹെൽപ്പർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |