ആലുവ: എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണവിജയംനേടിയ എടയാർ ബിനാനിപുരം ഗവ. ഹൈസ്‌കൂളിന്റെ പകിട്ടേറ്റുകയാണ് ബിഹാർ സ്വദേശിനി സഹിയ ഖാത്തൂൻ. ഏഴ് വിഷയങ്ങളിൽ എ പ്ലസുമായാണ് സഹിയ സ്കൂളിന്റെ അഭിമാനമായത്.
എടയാർ വ്യവസായ മേഖലയിൽ സ്വകാര്യ സ്ഥാപനത്തിൽ ദിവസ വേതനത്തിനു പണിയെടുക്കുന്ന പാട്ന സ്വദേശി ഫക്രേ ആലത്തിന്റെയും സറിയം ഖത്തൂറിന്റെയും മൂത്ത മകളാണ് സഹിയ. 12 വർഷമായി എടയാറിൽ വാടകയ്ക്ക് താമസിക്കുകയാണ് ഫക്രേ ആലത്തും കുടുംബവും. സഹിയയുടെ സഹോദരങ്ങളായ ഖുലാബ്ഷ (ഒമ്പതാം ക്ളാസ്), അമറുദ്ദീൻ (നാലാം ക്ളാസ്) എന്നിവരും ഇതേസ്കൂളിലാണ് പഠിക്കുന്നത്. ജീവിത പ്രയാസങ്ങൾക്കിടയിലും മകൾക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം വീട്ടുകാർ ഒരുക്കിനൽകിയിരുന്നു. സ്കൂളിലെ അദ്ധ്യാപകരുടെ മികച്ച ഇടപടെലാണ് ഉയർന്ന മാർക്കോടെ വിജയിക്കാൻ വഴിയൊരുക്കിയതെന്നാണ് സഹിയ പറയുന്നത്.
സ്കൂളിൽനിന്ന് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത് ഒമ്പത് പേരാണ്. ഇക്കൂട്ടത്തിൽ യു.പി സ്വദേശിനി ഖുഷ്ബു ദേവിയുമുണ്ട്. 75 ശതമാനം ഇതര സംസ്ഥാനക്കാരായ വിദ്യാർഥികളുള്ള സ്‌കൂൾ തുടർച്ചയായി പത്താം വർഷമാണ് നൂറു ശതമാനം വിജയം നേടുന്നത്. വർഷങ്ങൾക്ക് മുമ്പ് എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണപരാജയം ഏറ്റുവാങ്ങിയ സ്കൂളെന്ന ചീത്തപ്പേരും എടയാർ സ്കൂളിന് ഉണ്ടായിരുന്നു. കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയ സ്കൂളിൽ ഇപ്പോൾ 180ഓളം കുട്ടികളുണ്ട്. ഇതരസംസ്ഥാനക്കാരായ വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ 'രോഷ്‌നി' പദ്ധതിപ്രകാരം നൽകിയ പരിശീലനമാണ് നേട്ടത്തിനു കാരണമെന്ന് പ്രധാനാദ്ധ്യാപിക വി.എസ്. ബീനാ ദേവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |