കൊച്ചി: കേരളത്തിലെ പൊതുഗതാഗത മേഖലയ്ക്ക് ആധുനിക മുഖം നൽകിയ കൊച്ചി മെട്രോ സർവീസിന് ഇന്ന് അഞ്ചാം പിറന്നാൾ. മുട്ടത്തെ ഓപ്പറേഷൻ ആൻഡ് കൺട്രോൾ സെന്ററിൽ വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾ ആരംഭിക്കും.
അഞ്ചാം വാർഷികത്തിന്
അഞ്ചുരൂപ ടിക്കറ്റ്
അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് കൊച്ചി മെട്രോ ടിക്കറ്റ് അഞ്ചുരൂപ മാത്രം.
ഏതു സ്റ്റേഷനിലേക്കുമുള്ള ഏതു ടിക്കറ്റിനും അഞ്ച് രൂപ മാത്രം നൽകിയാൽ മതി. മൊബൈൽ,
ട്രിപ് പാസ്, കൊച്ചി വൺ കാർഡുകാർക്കും ഇളവുണ്ട്.
2017 ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചത്. ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്നു സർവീസ്. 26 കി.മി നീളത്തിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളിലാണ് കൊച്ചി മെട്രോ പാത. പേട്ട വരെ 22 സ്റ്റേഷനുകളിൽ സർവീസായി. അടുത്ത മാസം വടക്കേക്കോട്ട, എസ്.എൻ.ജംഗ്ഷൻ സ്റ്റേഷനുകളും പ്രവർത്തനസജ്ജമാകും. 25 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.
2013 ജൂണിൽ തുടങ്ങിയ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് മെട്രോമാൻ ഇ.ശ്രീധരനാണ്. നാല് വർഷം കൊണ്ട് നിശ്ചയിച്ചതിലും മുമ്പേ ആദ്യഘട്ടം പൂർത്തിയായി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തുല്യപങ്കാളിത്തമാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ.
5182 കോടി രൂപയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ആകെ ചിലവ്. 2170 കോടി ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസി (ജൈക്ക) വായ്പയാണ്. ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡി.എം.ആർ.സി) മെട്രോയുടെ പേട്ടവരെയുള്ള നിർമ്മാണം നിർവഹിച്ചത്. തുടർന്നുള്ള ഭാഗങ്ങൾ കെ.എം.ആർ.എൽ നേരിട്ടും.
നഷ്ടം
2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം 334 കോടിയായിരുന്നു കൊച്ചിമെട്രോയുടെ നഷ്ടം. ഇത് കുറയ്ക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണിപ്പോൾ കമ്പനി. യാത്രക്കുടെ എണ്ണം ദിവസം ഒരു ലക്ഷമാണ് അടിയന്തര ലക്ഷ്യം. മെട്രോ സ്റ്റേഷനുകളിലെ സൗകര്യങ്ങൾ വാടകയ്ക്ക് നൽകിയും വരുമാനത്തിന് ശ്രമം നടക്കുന്നുണ്ട്.
മെട്രോ ഡേ ആഘോഷം ഇന്ന്
11 മണിക്ക് കൊച്ചി മെട്രോയിലെ ജീവനക്കാരുടെ സംഗമം ഐ.എം എ ഹാളിൽ നടക്കും.
ഉച്ചയ്ക്ക് 2.30 മണിക്ക് സെന്റർ ഫോർ എം പവർമെന്റ് ആന്റ് എൻറിച്ച്മെന്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ മെട്രോ ട്രെയിൻ യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |