കൊച്ചി: വ്യവസായ മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ജില്ല. സംസ്ഥാന വ്യവസായ ഭൂപടത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ലയിൽ 2022-23ൽ വൻ തോതിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള നടപടികൾ വ്യവസായ വകുപ്പ് ആരംഭിച്ചു.
സർക്കാരിന്റെ 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി 14,610 സംരംഭങ്ങൾ ആരംഭിക്കും. കൂടുതൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കുന്നതും ജില്ലയിലാണ്. 14,610 പുതിയ സംരംഭങ്ങൾ പൂർത്തിയാകുന്നതോടെ കുറഞ്ഞത് 49,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും.
2021- 2022 സാമ്പത്തിക വർഷത്തിൽ 1,308 യൂണിറ്റുകളായിരുന്നു ആരംഭിച്ചത്. ഇതിന്റെ 10 ഇരട്ടി സംരംഭങ്ങൾ പുതുതായി ആരംഭിക്കുമ്പോൾ പദ്ധതിയുടെ 14.5 ശതമാനവും യാഥാർത്ഥ്യമാകും.
പ്രത്യേക സാമ്പത്തിക മേഖലകൾ, ഐ.ടി ഹബ്ബുകളായ ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി, സ്റ്റാർട്ട് ആപ്പ് മിഷൻ ആസ്ഥാനം, സീപോർട്ട്- എയർപോർട്ട് എന്നിവിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ മറ്റു ജില്ലകളെ അപേക്ഷിച്ച് വിവിധ വ്യവസായ സംരംഭങ്ങൾക്ക് വേണ്ട അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത തുടങ്ങി ഭൂമി ശാസത്രപരവും സാങ്കേതികവുമായ പ്രത്യേകതകൾ കൂടി കണക്കിലെടുത്താണ് ജില്ലയെ തിരഞ്ഞെടുത്തത്.
കൂടുതൽ സംരംഭങ്ങൾ
കൊച്ചി കോർപ്പറേഷനിൽ
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരമാവധി സംരംഭകരെ സൃഷ്ടിക്കും. ജില്ലാതലത്തിൽ ജില്ല വ്യവസായ കേന്ദ്രത്തിനും താലൂക്ക് അടിസ്ഥാനത്തിൽ താലൂക്ക് വ്യവസായ ഓഫീസുകളുമാണ് നേതൃത്വം നൽകുക. 96 തദ്ദേശ സ്ഥാപനങ്ങളെ ഭാഗമാക്കും. കൊച്ചി നഗരസഭയിലാണ് കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുക. 2,715. 228 സംരംഭങ്ങൾക്ക് പദ്ധതിയിടുന്ന വെങ്ങോലയാണ് ഗ്രാമപഞ്ചായത്തുകളിൽ മുൻപന്തിയിൽ. ബ്ലോക്കുകളിൽ വാഴക്കുളവും മുൻസിപ്പാലിറ്റികളിൽ കളമശേരിയുമാണ് കൂടുതൽ അവസരങ്ങൾ തുറക്കുക. ജില്ലയിലെ 14 നഗരസഭകളിലുമായി 5,005, പഞ്ചായത്തുകളിലായി 9,605 എന്നിങ്ങനെ സംരംഭങ്ങൾ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |