SignIn
Kerala Kaumudi Online
Thursday, 25 April 2024 2.26 AM IST

കുടിവെള്ളത്തിന് മുൻഗണന : ഉമ തോമസ് എം.എൽ.എ

uma

കൊച്ചി: കു‌ടിവെള്ളലഭ്യത, ഗതാഗതസൗകര്യം വർദ്ധിപ്പിക്കൽ, മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് പ്രാധാന്യം നൽകി വികസന പദ്ധതികൾ നടപ്പാക്കുമെന്ന് തൃക്കാക്കര എം.എൽ.എ ഉമ തോമസ് പറഞ്ഞു. പി.ടി. തോമസ് ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കും. പി.ടിയുടെ വഴിതന്നെ സ്വീകരിക്കുമെന്നും ഉമ തോമസ് പറഞ്ഞു.

എറണാകുളം പ്രസ് ക്ളബിന്റെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉമ തോമസ്.

കുടിവെള്ളത്തിന് മുൻഗണന

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുടിവെള്ള കണക്ഷൻ ഇതുവരെ ലഭിക്കാത്ത വീടുകൾ വരെയുണ്ട്. ഫ്ളാറ്റുകളിലും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. പ്രചാരണത്തിനിടയിൽ കുടിവെള്ളപ്രശ്നം ധാരാളംപേർ ഉന്നയിച്ചു. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടികൾക്ക് മുൻഗണന നൽകും. പി.ടി. തോമസ് എം.എൽ.എയായിരിക്കെ ആരംഭിച്ച പദ്ധതികൾ പൂർത്തികരിക്കും.

മാലിന്യസംസ്കരണം പലയിടത്തും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പകർച്ചവ്യാധികൾക്ക് വരെ കാരണമായ മാലിന്യങ്ങൾ സംസ്കരിക്കാൻ വഴികൾ തേടും. കടമ്പ്രയാർ സംരക്ഷിക്കാൻ ശാസ്ത്രീയമാർഗങ്ങൾ കണ്ടെത്തും.

യാത്രാദുരിതം പരിഹരിക്കണം

യാത്രാദുരിതം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഗതാഗതക്കുരുക്ക് മൂലം വിദ്യാർത്ഥികൾക്കുൾപ്പെടെ സമയത്ത് ലക്ഷ്യത്തിലെത്താൻ കഴിയുന്നില്ല. സമാന്തര റോഡുകൾ വികസിപ്പിക്കാൻ ശ്രദ്ധിക്കും. കൊച്ചി മെട്രോയുടെ ഇൻഫോപാർക്ക് ദീർഘിപ്പിക്കൽ സാദ്ധ്യമാക്കിയാൽ ഗതാഗതപ്രശ്നങ്ങൾക്ക് വലിയ ആശ്വാസമാകും.

വൈറ്റില ജംഗ്ഷനിലെ കുരുക്ക് പരിഹരിക്കാൻ കൂട്ടായ ശ്രമം വേണം. ഫ്ളൈ ഓവർ നിർമ്മിച്ചെങ്കിലും സ്ഥിതിയിൽ മാറ്റം വന്നിട്ടില്ല. താഴെയും മുകളിലും കുരുക്ക് തുടരുകയാണ്. റൗണ്ട് എബൗട്ടാണ് വൈറ്റിലയിൽ വേണ്ടിയിരുന്നത്. ഇക്കാര്യം നിയമസഭയിലുൾപ്പെടെ പി.ടി. തോമസ് ഉന്നയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. വൈറ്റിലയിലെ പ്രശ്നം നിയമസഭയിൽ സബ്മിഷനായി അവതരിപ്പിക്കും.

മെട്രോ നികുതി വേണ്ട

മെട്രോ റെയിലിന്റെ സമീപത്ത് താമസിക്കുന്നവർക്ക് ആഢംബര നികുതി ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണം. മെട്രോയ്ക്ക് സ്ഥലം നൽകിയവർ ഉൾപ്പെടെ നികുതി നൽകേണ്ടിവരും. നീതീകരിക്കാൻ കഴിയാത്ത നികുതിക്കെതിരെ നിയമസഭയിലും പ്രതികരിക്കും.

വികസനം തടഞ്ഞാൽ പ്രതികരിക്കും

പ്രചാരണകാലത്ത് മന്ത്രിമാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചാൽ തന്നെ മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും നേരിൽക്കണ്ടവരാണ് മന്ത്രിമാരും നേതാക്കളും. അതിനാൽ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നുണ്ട്.

എൽ.ഡി.എഫ് തോറ്റതിന്റെ പേരിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ വികസന പദ്ധതികൾ തടയാനോ വൈകിപ്പിക്കാനോ സർക്കാർ തയ്യാറാകുമെന്ന് കരുതുന്നില്ല. അങ്ങനെ ചെയ്താൽ ശക്തമായി പ്രതികരിക്കും.

വ്യക്തിഹത്യ വേണ്ട

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ വ്യാജ വീഡിയോ നിർമ്മിച്ച് വ്യക്തിഹത്യ നടത്തിയവരെ കണ്ടെത്തി ശിക്ഷിക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേസിൽ മുന്നോട്ടുപോയിട്ടില്ല. ആരെയും വ്യക്തിഹത്യ ചെയ്യുന്നതിനെ അനുകൂലിക്കില്ല.

തൃക്കാക്കരയിൽ വ്യക്തിഹത്യയുടെ ആദ്യ ഇര താനാണ്. വിധവകൾ ചിതയിൽ ചാടി മരിക്കുന്നതാണ് പഴയരീതി, ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവെന്ന് തനിക്കെതിരെ സി.പി.എം സൈബർ പോരാളികൾ പ്രചാരണം നടത്തി. പി.ടിയുടെ മരണം സൗഭാഗ്യമെന്ന മട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം വല്ലാതെ വേദനിപ്പിച്ചു. പി.ടിയുടെ മരണത്തിന്റെ പേരിൽ നൂറടിക്കാനുള്ള ശ്രമത്തിന് ജനങ്ങൾ മറുപടി നൽകി തനിക്കൊപ്പം നിന്നു.

പ്രസ് ക്ളബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ സ്വാഗതവും സെക്രട്ടറി സൂഫി മുഹമ്മദ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, UMATHOMAS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.