കൊച്ചി: നഗരത്തിലെ ജുവല്ലറിയിൽനിന്ന് മൂന്ന് പവന്റെ രണ്ട് സ്വർണവളകൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ന്യൂഡൽഹി കൊനാട്ട് പ്ലേസ് സ്വദേശിനി അഞ്ചു ചോപ്രയുടെ (37) ഹാൻഡ് ബാഗിൽനിന്ന് കണ്ടെടുത്ത ആഭരണങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 12 വളകളാണ് ഇവരുടെ ബാഗിലുണ്ടായിരുന്നത്. ഇതിൽ ഏതാനും വളകളിൽ പ്രമുഖ ജുവലറിയുടെ ടാഗ് ഉണ്ടായിരുന്നു. പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജുവലറി ജീവനക്കാർ ഈ ആഭരണങ്ങൾ നഷ്ടപ്പെട്ടതാണോയെന്ന് പരിശോധിച്ച് വരികയാണ്. 10 വളകളും മോഷ്ടിച്ചതാണെന്നാണ് കരുതുന്നത്. അഞ്ചുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് വളകൾ മോഷണം പോയതായികാട്ടി ജുവലറി മാനേജർ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. പൊലീസ് ജുവലറിയിലെത്തി സി.സി.ടിവി കാമറ പരിശോധിച്ച് യുവതിയെ തിരിച്ചറിഞ്ഞു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽവച്ചാണ് പൊലീസ് അഞ്ചുവിനെ പിടികൂടിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ റോസി,എസ്.സി.പി.ഒമാരായ അനീഷ്, ഷിഹാബ്,ഡെവിൻ,വിനോദ്, ഷൈജി എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |