കൊച്ചി: കഞ്ചാവും നാടൻ ലഹരിമരുന്നുകളും പടിക്ക് പുറത്ത്. യുവാക്കൾക്ക് താത്പര്യം ഇപ്പോൾ ഫോറിൻ മയക്കുമരുന്നുകളോട്. കഴിഞ്ഞ നാലുവർഷത്തിനിടെ എക്സൈസും കസ്റ്റംസും ചേർന്ന് കൊച്ചിയിലെ ഫോറിൻ തപാൽ ഓഫീസിൽനിന്ന് മാത്രം പിടിച്ചെടുത്ത മയക്കുമരുന്നിന്റെ കണക്ക് അറിഞ്ഞാൽ തന്നെ കണ്ണുതള്ളും. വീര്യം കൂടിയ എം.ഡി.എം.എ മാത്രമുണ്ട് 35 കിലോഗ്രാം. അതും പലനിറത്തിലും രൂപത്തിലും ! ഒരു നുള്ളിന് തന്നെ മൂവായിരത്തിലധികം രൂപ നൽകണം ഇവയ്ക്ക്. വാങ്ങാൻ ആളേറെയുണ്ടെന്നതാണ് ഫോറിൻ തപാൽ ഓഫീസ് വഴിയുള്ള ലഹരിക്കടത്ത് കൂടാൻ കാരണമെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. കസ്റ്റംസും എക്സൈസും കൊറിയറുകളിൽനിന്ന് പിടിച്ചെടുത്ത കൂട്ടത്തിൽ കൊക്കെയിനുൾപ്പെടെ മറ്റ് മാരകമായ മയക്കുമരുന്നുകളുമുണ്ട്. ലഹരിക്കൊറിയറുകളുടെ വരവ് കുത്തനെ കൂടിയതോടെ ശക്തമായ പരിശോധനയാണ് കൊച്ചിയിലെ ഫോറിൻ തപാൽ ഓഫീസിൽ നടക്കുന്നത്.
69 പേർ
നാല് വർഷത്തിനിടെ ഫോറിൻ താപാൽ ഓഫീസ് വഴി ലഹരി കടത്തിയതിന് 69 പേരാണ് എക്സൈസ് പിടിയിലായത്. ഇതിലധികവും യുവാക്കളാണ്. ചെറുകിട ലഹരിക്കച്ചവടം നടത്തിയിരുന്നവരാണ് വൻതുക ലാഭം കിട്ടുമെന്നറിഞ്ഞ് ലഹരി ഇറക്കുമതിയിലേക്ക് തിരിഞ്ഞത്. അടുത്തിടെ എക്സൈസിന്റെ പിടിയിലായ യുവാവിന്റെ പേരിൽ വിദേശത്ത് നിന്ന് വീണ്ടും വീണ്ടും മയക്കുമരുന്ന് കൊറിയറുകൾ വന്നുകൊണ്ടിരിക്കുകയാണ്.
അമേരിക്ക വരെ
യൂറോപ്യൻ രാജ്യങ്ങൾക്ക് പുറമേ, ഇപ്പോൾ അമേരിക്കയിൽ നിന്ന് വരെ കേരളത്തിലേക്ക് കൊറിയറായി മയക്കുമരുന്ന് എത്തുന്നു. ഡാർക്ക് വെബ്ബിലൂടെയാണ് ഇടപാടെല്ലാം. ബിറ്റ്കോയിൻ നൽകിയാണ് കച്ചവടം ഉറപ്പിക്കുന്നത്. നൽകുന്ന മേൽവിലാസത്തിൽ അതീവസുരക്ഷിതമായി പൊതിഞ്ഞെല്ലാമാണ് ലഹരികൊറിയറുകൾ കയറ്റിയയ്ക്കുന്നത്. മഹാഭൂരിഭാഗവും പിടിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം.
പിടികൂടിയ മയക്കുമരുന്ന്
• എൽ.എസ്.ഡി - 13.134 ഗ്രാം
• കഞ്ചാവ് - 2.631 കിലോ
• ഹാഷിഷ് ഓയിൽ - 0.967 ഗ്രാം
• ലഹരിഗുളിക -26.082 കിലോ
• മറ്റ് മയക്കുമരുന്ന് - 18.372 ഗ്രാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |