കൊച്ചി: ആവശ്യത്തിന് ജീവനക്കാർ ഹാജരാകാത്ത അവസ്ഥവന്നതോടെ ഇല്ലാത്ത രോഗത്തിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി അവധിയെടുക്കുന്ന ഏർപ്പാടിന് വനിതാ - ശിശു വികസന വകുപ്പ് പൂട്ടിട്ടു. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തോടെ സമർപ്പിക്കുന്ന അപേക്ഷയിൽ സംശയമുണ്ടെങ്കിൽ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ ഓഫീസ് മേധാവികൾക്ക് അധികാരം നൽകി വകുപ്പ് ഉത്തരവിറക്കി. വിവിധ പദ്ധതികൾ നടപ്പിലാക്കേണ്ട സമയത്ത് ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയെടുക്കാൻ അപേക്ഷക നൽകിയാതാണ് പ്രശ്നമായത്.
അവധിയിൽ പ്രവേശിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ അഭാവം മൂലം പല പദ്ധതികളും അവതാളത്തിലായിരിക്കെയാണ് കൂടുതൽപേർ അവധിക്ക് അപേക്ഷിച്ചത്. പദ്ധതി വിഹിതം നിശ്ചിത സമയത്തിനുള്ളിൽ ചെലവഴിക്കാനുമാകുന്നില്ല. നിരവധി പദ്ധതികൾക്ക് അനുമതി ലഭിച്ച സമയവുമാണിതെന്ന് വകുപ്പ് അധികൃതർ പറഞ്ഞു. ജില്ല വനിത - ശിശു വികസന ഓഫീസർമാർ/കാര്യാലയ മേധാവികൾ എന്നിവരാണ് അവധിവിഷയം പരിശോധിക്കേണ്ടത്.
മുൻകൂർ സമർപ്പിക്കേണ്ട അപേക്ഷകൾ അടിയന്തര സാഹചര്യങ്ങൾ പരിശോധിച്ച് മാത്രമേ പരിഗണിക്കാവൂ. 15 ദിവസത്തിൽ കൂടുതൽ അവധിക്ക് ആവശ്യകത തെളിയിക്കുന്ന രേഖകൾകൂടി സമർപ്പിക്കണം. ഓഫീസ് മേധാവികളുടെ അവധി അപേക്ഷകൾ ജില്ല വനിത - ശിശു വികസന ഓഫീസർമാർ പരിശോധിച്ച് ഡയറക്ടറേറ്റിലേക്ക് ശുപാർശ ചെയ്യണം. അനർഹമായി അവധി അനുവദിച്ചെന്നു കണ്ടെത്തിയാൽ വീഴ്ചയായി വിലയിരുത്തി നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |