കൊച്ചി: പ്രകൃതിദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാനോ രക്ഷാദൗത്യങ്ങൾക്കോ മുന്നിട്ടിറങ്ങുമ്പോൾ ഇനി വഴിയറിയാതെ അന്ധാളിക്കേണ്ട. ഇടവഴികളും റോഡുകളും സുരക്ഷിത കേന്ദ്രങ്ങളുമുൾപ്പെടെ പ്രദേശത്തിന്റെ ഘടന വ്യക്തമാക്കുന്ന ഭൂപടം മൂന്നുമാസത്തിനകം ജനങ്ങളിലേക്കെത്തും. 2019ലാണ് തുടക്കമിട്ടത്.
കേരള ഐ.ടി മിഷന് കീഴിലെ സ്റ്റേറ്റ് സ്പെഷ്യൽ ഡേറ്റാ ഇൻഫ്രാസ്ട്രക്ചറിന്റെ സഹായത്തോടെ പൊതുജനപങ്കാളിത്തം ഉറപ്പാക്കിയാണ് ഭൂപടമൊരുക്കുന്നത്. വിക്കിപീഡിയ മാതൃകയിലുള്ള 'ഓപ്പൺസ്ട്രീറ്റ് മാപ്പു"മായി സഹകരിച്ചാണിത്. കേരളത്തിന്റെ ഭൂഘടന അപ്പാടെ ഇതിലുണ്ടാകും. നവകേരള നിർമ്മിതിയുടെ ഭാഗമാണ് പദ്ധതി.
'മാപ്പത്തൺ" എന്ന പേരിൽ ആരംഭിച്ച പദ്ധതിയിൽ ഹരിതകേരളം മിഷൻ, സി-ഡിറ്റ്, എൻ.എസ്.എസ് എന്നിവയും കൈകോർക്കുന്നു. പൊലീസുൾപ്പെടെ സർക്കാർ വകുപ്പുകളും ഇതിന്റെ ഭാഗമാണ്. ഏഴായിരത്തിലധികംപേർ ഇതിനകം മാപ്പിംഗിന്റെ ഭാഗമായി. ഹരിതകേരള മിഷന്റെയുൾപ്പെടെ 2500 ജീവനക്കാരും പിന്നിലുണ്ട്. പദ്ധതിക്കായി സർക്കാർ അനുവദിച്ചത് 4.5 കോടിരൂപ. 3.4 കോടി മാത്രമേ വേണ്ടിവരൂവെന്ന് കണക്കാക്കി ബാക്കിതുക തിരിച്ചുംനൽകി.
ആർക്കും പങ്കാളിയാകാം
വിക്കിപീഡിയ മാതൃകയിലാണ് ഓപ്പൺ സ്ട്രീറ്റ് മാപ്പിന്റെയും പ്രവർത്തനം. രജിസ്റ്റർ ചെയ്ത് ആർക്കും ഇതിൽ വിവരങ്ങൾ നൽകാം. പഞ്ചായത്ത് റോഡ്, ഗ്രാമീണപാതകൾ, സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, വീടിനോട് ചേർന്നുള്ള കുളങ്ങൾവരെ മാപ്പിലുൾപ്പെടുത്താം. മേൽനോട്ടസമിതി വിവരം പരിശോധിച്ച് ഉറപ്പാക്കും. തെറ്റാണെങ്കിൽ തിരുത്താനാകും.
"നാട്ടിൻപുറത്തെ ഇടവഴിയുൾപ്പെടെ ലഭ്യമാകുന്ന തരത്തിലാണ് ഭൂപടമൊരുക്കുന്നത്. പ്രകൃതിദുരന്തങ്ങളിലുൾപ്പെടെ രക്ഷാപ്രവർത്തനത്തിന് മാപ്പ് ഉപകാരമാകും""
-ഐ.ടി മിഷൻ, കേരളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |