ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മത്സ്യം
കൊച്ചി: മത്സ്യങ്ങളിലെ ചിക്കനെന്നാണ് തിലാപ്പിയയുടെ വിശേഷണം. വിലക്കുറവ് കൊണ്ടും അതിനേക്കാളുപരി ആരോഗ്യ ഗുണങ്ങൾ കൊണ്ടും തിലാപ്പിയയുടെ പ്രചാരം ലോകമെമ്പാടും വ്യാപിക്കുകയാണ്. രുചിയിലും മുമ്പിലാണ്. കോളിൻ, നിയാസിൻ, ജീവകം ബി 12, ജീവകം ഡി, സെലീനിയം, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ് തിലാപ്പിയ. കാൻസർ, ഹൃദ്രോഗങ്ങൾ, തൈറോയ്ഡ് രോഗങ്ങൾ, ഓർമക്കുറവ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്ന സെലീനിയത്താൽ സമൃദ്ധമാണ് ഈ മത്സ്യം. ഒരു കഷ്ണം തിലാപ്പിയ മത്സ്യത്തിൽ നിന്ന് ശരീരത്തിന് ഒരു ദിവസം ആവശ്യമായ 88 ശതമാനം സെലീനിയം ലഭ്യമാകും. ഹൃദയത്തിന് ഏറ്റവും ഉപകാരപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ് ചിക്കൻ, ബീഫ്, പോർക്ക് എന്നിവയിലേതിനേക്കാൾ കൂടുതലുണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും ആവശ്യമുള്ള കാൽസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഡി എന്നിവയാലും സമൃദ്ധം.
തിലാപ്പിയ മത്സ്യകൃഷി ജനകീയമാക്കാൻ ലക്ഷ്യമിട്ട് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും അതിന്റെ ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറും (ആർ.ജി.സി.എ) ചേർന്ന് ഏകദിന തിലാപ്പിയ ഉച്ചകോടി സംഘടിപ്പിച്ചു. പനമ്പിള്ളി നഗർ അവന്യൂ സെന്റർ നടന്ന പരിപാടി എം.പി.ഇ.ഡി.എ. ചെയർമാൻ ഡോ. കെ. എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.
'ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മത്സ്യം' എന്ന് വിശേഷിപ്പിക്കുന്ന തിലാപ്പിയ മത്സ്യത്തിന്റെ സ്ഥാനം ലോക ജല കൃഷിമേഖലയിൽ രണ്ടാം സ്ഥാനത്താണ്. ഈ വർഷം ഏതാണ്ട് 12 ബില്യൺ യു.എസ്. ഡോളറിന്റെ വിപണനം ലോക മാർക്കറ്റിൽ നടന്ന തിലാപ്പിയയുടെ ഇന്ത്യയിലെ ഉത്പ്പാദനം, മൂല്യ വർദ്ധിത മേഖലയിലെ സാദ്ധ്യതകൾ, കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ എന്നിവയാണ് ഉച്ചകോടിയിൽ ചർച്ചചെയ്തത്. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 300 ൽപ്പരം കർഷകരും പരിപാടിയിൽ സംബന്ധിച്ചു. മലേഷ്യ വേൾഡ് ഫിഷ് പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ. സി.വി. മോഹൻ, ആർ.ജി.സി.എ ഡയറക്ടർ ഡോ. എസ്. കന്ദൻ, പ്രൊജക്ട് ഡയറക്ടർ ഡോ. ടി.ജി. മനോജ് കുമാർ, എം.പി.ഇ.ഡി.എ ഡയറക്ടർ ഡോ. എം. കാർത്തികേയൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |