കൊച്ചി : ബ്രഹ്മപുരം പ്ളാന്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനുള്ള ബയോ മൈനിംഗ് കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ജനുവരിയിൽ തുടങ്ങിയെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല. മാലിന്യത്തിൽ നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ പ്ലാന്റിൽ നിന്ന് നീക്കം ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന കൗൺസിലിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി.
പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ (ആർ.ഡി.എഫ്) സിമന്റു പ്ലാന്റുകളിൽ കത്തിക്കാനായി ഉപയോഗിക്കണമെന്നാണ് നിയമം. പ്ളാന്റിലെ ഷെഡിലാണ് ഇപ്പോൾ ഇത് സൂക്ഷിക്കുന്നത്. ബയോ മൈനിംഗ് അവശിഷ്ടങ്ങൾ കുന്നുകൂട്ടി സൂക്ഷിക്കരുതെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശമുണ്ട്. ഇതിന് വിരുദ്ധമായി മാലിന്യം നിക്ഷേപിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് പ്രതിപക്ഷ കൗൺസിലർമാരായ ആന്റണി കുരീത്തറ, ദീപ്തി മേരി വർഗീസ് എന്നിവർ ചോദിച്ചു.
ഒരേ കമ്പനി
ബയോമൈനിംഗിനായി കഴിഞ്ഞ സെപ്തംബറിലാണ് ബെംഗളൂരു കേന്ദ്രമായ സോന്റ ഇൻഫ്രാടെക് എന്ന കമ്പനിയുമായി കോർപ്പറേഷൻ 55 കോടിയുടെ കരാർ ഒപ്പിട്ടത്. 9 മാസത്തിനുള്ളിൽ മാലിന്യം മുഴുവൻ നീക്കം ചെയ്യാമെന്നാണ് ധാരണ. അഞ്ചു ലക്ഷം ഘനമീറ്ററിനു മുകളിൽ മാലിന്യം. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കുള്ള കരാർ ലഭിച്ചിരിക്കുന്നതും ഇതേ കമ്പനിക്കാണ്.
ബയോ മൈനിംഗ്
മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ വർഷങ്ങളായി കുന്നുകൂടി കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പ്രക്രിയയാണ് ബയോ മൈനിംഗ്. മാലിന്യത്തിലെ വ്യത്യസ്ത ഘടകങ്ങൾ യന്ത്ര സഹായത്തോടെ വേർതിരിക്കും. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ മറ്റാവശ്യങ്ങൾക്ക് നൽകും. മണ്ണിൽ ലയിച്ചു ചേരുന്ന തരത്തിലുള്ള മാലിന്യം അവിടെ തന്നെ ആഴത്തിൽ കുഴിയെടുത്തു മൂടി ഭൂമി നിരപ്പാക്കും. ഇതു പിന്നീട് മറ്റ് ആവശ്യങ്ങൾക്കു ഉപയോഗിക്കാം.
നാലു മേഖലകളിലായി 30 ശതമാനം ബയോമൈനിംഗ് കഴിഞ്ഞുവെന്ന് കമ്പനി പറയുന്നു. ആദ്യഘട്ടമായി ഏഴര കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. ആർ.ഡി.എഫ് നീക്കം ചെയ്യാതെ പ്രവൃത്തി പൂർത്തിയായെന്ന് പറയാൻ കഴിയില്ല. റോഡ് സൗകര്യമില്ലാത്തതിനാൽ പ്ളാസ്റ്റിക് മാറ്റാൻ കഴിയുന്നില്ലെന്നാണ് കമ്പനിയുടെ വാദം. റോഡു പണി തീരുന്നതോടെ അതിനും പരിഹാരമാകും. ബയോമൈനിംഗ് മേൽനോട്ടത്തിന് മലിനീകരണനിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ, കോർപ്പറേഷൻ അധികൃതർ എന്നിവരടങ്ങുന്ന സമിതിയുണ്ട് . പ്രവൃത്തി കൃത്യമായി വിലയിരുത്തിയശേഷം മാത്രമേ കമ്പനിയുടെ ബിൽ പാസാക്കുകയുള്ളു. അനർഹമായ യാതൊരു പരിഗണനയും നൽകില്ല
എം. അനിൽകുമാർ
മേയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |